
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയില്‍ മുഴുവൻ സമയ ഡയറ്റീഷ്യൻ വേണമെന്ന ആവശ്യം കൈക്കൊള്ളാതെ ആരോഗ്യവകുപ്പ്.ശിശുക്ഷേമ സമിതിയിലെ 28 കുഞ്ഞുങ്ങള്‍ക്കാണ് പോഷകാഹാരക്കുറവുള്ളത്.മാസത്തിലൊരിക്കല്‍ കുട്ടികള്‍ക്ക് ഡയറ്റീഷ്യന്റെ സേവനം ഉറപ്പാക്കുന്നുണ്ട്. ആറുമാസത്തില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഡയറ്റീഷ്യന്റെ നിർദ്ദേശപ്രകാരമാണ്.
ഞായർ ഒഴികെയുള്ള ദിവസങ്ങളില്‍ പീഡിയാട്രീഷ്യന്റെ സേവനം ഉറപ്പാക്കുന്നുണ്ട്. മാസത്തില്‍ ഒരിക്കല്‍ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും കുട്ടികളെ പരിശോധിക്കുന്നു.ചൊവ്വാഴ്ചകളില്‍ രണ്ട് പീഡിയാട്രീഷ്യന്റെ സേവനമുണ്ട്. ഇതിന് പുറമെ എല്ലാമാസവും രണ്ടാമത്തെ ചൊവ്വാഴ്ച ന്യൂറോ പീഡിയാട്രീഷ്യനും നേത്രരോഗ വിദഗ്ദ്ധനും കുട്ടികളെ പരിശോധിക്കും.
കുട്ടികളില്‍ പലരും ജനനസമയത്ത് ഗുരുതരമായ രീതിയില്‍ തൂക്കക്കുറവുള്ളവരാണ്. ഇതും പോഷക അപര്യാപ്തതയ്ക്ക് കാരണമാണ്. മാർച്ചില്‍ പോഷകക്കുറവ് നേരിട്ടിരുന്ന കുട്ടികളുടെ എണ്ണം 47 ആയിരുന്നത് ഇപ്പോള്‍ 27 ആയി കുറഞ്ഞിട്ടുണ്ട്. ഇവരില്‍ 22 കുട്ടികള്‍ പ്രത്യേകശ്രദ്ധയും പരിചരണവും ആവശ്യമുള്ളവരാണെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. ആകെ 142 കുട്ടികളാണ് ശിശുക്ഷേമസമിതിയിലുള്ളത്.
കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പാക്കാൻ സമിതിയില്‍ ഡയറ്റീഷ്യനെ നിയമിക്കണമെന്ന് തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ നിന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർക്ക് റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ അഡ്‌മിറ്റായ കുട്ടികള്‍ക്ക് ആറ് മാസത്തില്‍ താഴെയാണ് പ്രായം. പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്ക് ഇടയ്ക്കിടെ രോഗങ്ങള്‍ വരാൻ സാദ്ധ്യത കൂടുതലായതിനാലാണിത്.