+

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം ആദ്യ ദിനത്തില്‍ 107 ആളുകളെ നേരില്‍ കണ്ടു

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിലേക്കുള്ള  ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലെ 107 ആളുകളെ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നേരില്‍ കണ്ടു. ആദ്യ ദിനത്തില്‍ 125 ഗുണഭോക്താക്കള്‍ക്കാണ് ജില്ലാ ദുരന്ത നിവാരണ വിഭാഗം ചെയര്‍പേഴ്‌സണ്‍ കത്ത് നല്‍കിയത്. 107 പേരാണ് കളക്ടറേറ്റില്‍ എത്തിയത്.  ഇതില്‍ 12 പേര്‍ വീടിനായി സമ്മതപത്രം നല്‍കി

വയനാട് : മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിലേക്കുള്ള  ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലെ 107 ആളുകളെ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നേരില്‍ കണ്ടു. ആദ്യ ദിനത്തില്‍ 125 ഗുണഭോക്താക്കള്‍ക്കാണ് ജില്ലാ ദുരന്ത നിവാരണ വിഭാഗം ചെയര്‍പേഴ്‌സണ്‍ കത്ത് നല്‍കിയത്. 107 പേരാണ് കളക്ടറേറ്റില്‍ എത്തിയത്.  ഇതില്‍ 12 പേര്‍ വീടിനായി സമ്മതപത്രം നല്‍കി.

ഒരാള്‍ സാമ്പത്തിക സഹായത്തിന് സമ്മതപത്രം നല്‍കി.  ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ കണ്ടെത്തിയ 64 ഹെക്ടര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ 1000 ചതുരശ്ര അടിയുള്ള വാസഗൃഹം, അല്ലാത്തവര്‍ക്ക് 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം സംബന്ധിച്ച് സമ്മതപത്രം സ്വീകരിക്കുന്നതിനായി നടത്തിയ ആദ്യ ദിന കൂടിക്കാഴ്ചയില്‍ മേപ്പാടി ഗ്രാമപഞ്ചയാത്തിലെ 10,11,12 വാര്‍ഡുകളിലെ 107 ആളുകളെയാണ് ജില്ലാ കളക്ടര്‍ നേരില്‍ കണ്ടത്.  ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക്  അതിവേഗം വീടെന്ന സര്‍ക്കാറിന്റെ പ്രഥമ പരിഗണന വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ആളുകളെ നേരില്‍ കണ്ട് സംസാരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. സംഘടനകള്‍, സ്പോണ്‍സര്‍മാര്‍, വ്യക്തിക്കള്‍ എന്നിവര്‍ വീട് വെച്ച് നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിശ്ചിത തുക സാമ്പത്തിക സഹായമായി ലഭിക്കും.

ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിലാണ് വീടും സാമ്പത്തിക സഹായവും ലഭിക്കുക. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണെങ്കില്‍ കുട്ടിയുടെ രക്ഷിതാവെന്ന പേരിലും പ്രായപൂര്‍ത്തിയായ ശേഷം കുട്ടിയുടെ പേരിലേക്കും ഉടമസ്ഥാവകാശം ലഭിക്കും. ഗുണഭോക്തൃ ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് ടൗണ്‍ഷിപ്പില്‍ വീട് വേണമോ, സാമ്പത്തിക സഹായം വേണമോ  എന്നത് സംബന്ധിച്ച്  മാര്‍ച്ച് 24 വരെ സമ്മതപത്രം നല്‍കാം. ലഭിക്കുന്ന സമ്മതപത്രത്തില്‍  പരിശോധനയും സമാഹരണവും ഏപ്രില്‍ 13 പൂര്‍ത്തിയാക്കും. ടൗണ്‍ഷിപ്പില്‍ വീട്, സാമ്പത്തിക സഹായം എന്നത് സംബന്ധിച്ചുള്ള ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20 ന് പ്രസിദ്ധീകരിക്കും. പട്ടിക ജില്ലാ കളക്ടറുടെ ഔദ്യോഗിക പേജിലും  വൈത്തിരി താലൂക്ക് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് ഓഫീസിലും പ്രസിദ്ധപ്പെടുത്തും.

 ദുരന്ത ഭൂമിയില്‍ വിദഗ്ധസമിതി പോകാന്‍ പാടില്ലെന്ന് രേഖപ്പെടുത്തിയ  സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ സ്വമേധയ ഒഴിയണം. ദുരന്ത ഭൂമിയിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ച് മാറ്റി നിര്‍മ്മാണ വിലക്ക് ഭൂമിയായി പ്രഖ്യാപിക്കും. ദുരന്തമേഖലയില്‍ താമസം, കച്ചവടം എന്നിവ അനുവദിക്കില്ല. ദുരന്തത്തില്‍ കേടുപാട് സംഭവിച്ച വീടുകള്‍ സര്‍ക്കാര്‍ ഡി.ഡി.എം.എയുടെ മേല്‍നോട്ടത്തില്‍ പൊളിച്ചുമാറ്റും. പൊളിച്ചു മാറ്റുന്ന വീടുകളില്‍ നിന്നും ഉപയോഗയോഗ്യമായ ജനല്‍, വാതില്‍, മറ്റു വസ്തുക്കള്‍ ആളുകള്‍ക്ക് എടുക്കാം. ദുരന്ത പ്രദേശത്തെ  ഭൂമിയുടെ അവകാശം അതത് ഭൂ-ഉടമകള്‍ക്ക് മാത്രമായിരിക്കും. ഭൂമി കൃഷിയാവശ്യങ്ങള്‍ക്ക് മാത്രമായി അനുവദിക്കും. ഒന്നിലധികം വീട് നഷ്ടപ്പെട്ടവര്‍ക്ക് ഒരു വീട് ടൗണ്‍ഷിപ്പില്‍ ഉറപ്പാക്കും. നഷ്ടമായ മറ്റു വീടുകള്‍ക്ക്  ദുരന്ത നിവാരണ നിയമ പ്രകാരം നാല് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കും.
 

facebook twitter