വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പീഡന പരാതി വ്യാജം, മൂന്നാര്‍ ഗവണ്‍മെന്റ് കോളേജ് അധ്യാപകനെ കോടതി വെറുതെവിട്ടു

07:20 AM Sep 02, 2025 |


മൂന്നാര്‍ ഗവണ്‍മെന്റ് കോളേജ് അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പീഡന പരാതി വ്യാജമെന്ന് കോടതി. ഇടുക്കി മൂന്നാര്‍ ഗവണ്‍മെന്റ് കോളജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെ 11 വര്‍ഷത്തിന് ശേഷം വെറുതെ വിട്ടു. തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വെറുതെ വിട്ടത്. 

2014 ഓഗസ്റ്റില്‍ നടന്ന എം എ ഇക്കണോമിക്‌സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷക്കിടെ നടന്ന കോപ്പിയടി പിടിച്ചതിനാണ് വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ പരാതി നല്‍കിയത്.

എസ്എഫ്‌ഐ അനുഭാവികളായ വിദ്യാര്‍ത്ഥികളെയാണ് കോപ്പിയടിക്ക് പിടിച്ചത്. ഈ പെണ്‍കുട്ടികള്‍ മൂന്നാറിലെ സിപിഎം പാര്‍ട്ടി ഓഫീസില്‍ വച്ച് തയ്യാറാക്കിയ പരാതിയില്‍ കഴമ്പില്ല എന്ന് സര്‍വ്വകലാശാല അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. അഞ്ചു വിദ്യാര്‍ത്ഥികള്‍ ആണ് അധ്യാപകനെതിരെ പരാതി നല്‍കിയത്. ഇതില്‍ നാലുപേരുടെ മൊഴി പ്രകാരം നാല് കേസുകള്‍ എടുത്തു. രണ്ട് കേസുകളില്‍ അധ്യാപകനെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. പീഡനക്കേസില്‍ കുടുക്കി പക വീട്ടാനുള്ള ശ്രമമാണ് വിദ്യാര്‍ത്ഥികളുടെതെന്ന് കോടതി വിമര്‍ശിച്ചു. ഇതിന് കോളേജ് പ്രിന്‍സിപ്പല്‍ കൂട്ടുന്നതായും രാഷ്ട്രീയ ഗൂഢാലോചന നടന്നെന്നും കോടതി നിരീക്ഷിച്ചു.