കണ്ണൂർ: പി.ജയരാജന് പ്രവർത്തിക്കാൻ പാർട്ടിയിൽ അവസരമുണ്ടെന്ന് എം വി ജയരാജൻ. വർഷങ്ങളായിപാർട്ടി സംസ്ഥാന കമ്മിറ്റിയംഗമാണ് പി.ജയരാജൻ. കണ്ണൂരും ജില്ലയ്ക്കു പുറത്തും അദ്ദേഹമിപ്പോൾ പ്രവർത്തിച്ചുവരികയാണ് അതിനാരുടെയും അനുമതി വേണ്ട. ജയരാജനെപ്പോലെ തന്നെ എല്ലാവർക്കും പ്രവർത്തിക്കാൻ പാർട്ടിയിൽ അവസരമുണ്ട്. എല്ലാവരെയും കൂട്ടിയോജിപ്പിച്ചു മുൻപോട്ടു പോവുന്നതാണ് പാർട്ടിയുടെ ശൈലി.
പാർട്ടിക്കായി ഏറെ ത്യാഗം സഹിച്ച നേതാക്കളിലൊരാളാണ് പി.ജയരാജൻ. അദ്ദേഹം പാർട്ടിക്കായി ഒരു പാട് കാര്യങ്ങൾ ചെയ്തു. സി.പി.എമ്മുകാരനായ തിനാലാണ് അദ്ദേഹം തിരുവോണനാളിൽ വീട്ടിൽ നിന്നും ആർ.എസ്.എസ് പ്രവർത്തകരാൽ അക്രമിക്കപ്പെട്ടത്. വീട്ടിൽ കയറി വെട്ടു നുറുക്കിയ പിജയരാജനെ രക്ഷിച്ചത് പാർട്ടി പ്രവർത്തകരുടെ ജാഗ്രതയാണ്. സംസ്ഥാന സെക്രട്ടറിയേറ്റിൽ 17 പേരെ മാത്രമേ ഉൾക്കൊള്ളിക്കാൻ കഴിയുകയുള്ളു.
എണ്ണം സാങ്കേതികപരമായ കാര്യമാണ്. സെക്രട്ടറിയേറ്റിൽ ഉൾപ്പെട്ട തന്നെക്കാൾ കഴിവുള്ളവർ പുറത്തുണ്ടെന്നും ജയരാജൻ പറഞ്ഞു. സോഷ്യൽമീഡിയയിൽ വരുന്ന കമൻ്റുകൾ കാര്യമാക്കേണ്ടതില്ല അതൊക്കെ എപ്പോഴും വരുന്നതാണ്. എൻ. സുകന്യയ്ക്ക് എന്തെങ്കിലും അതൃപ്തിയുള്ളതായി അറിയില്ല. അങ്ങനെ ഉണ്ടാവേണ്ട കാര്യമില്ല സമ്മേളനത്തിൽ ഉടനീളം സുകന്യ പങ്കെടുത്തിരുന്നു. ചർച്ചയിലും അനുബന്ധപരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. തനിക്ക് പകരം പുതിയ ജില്ലാ സെക്രട്ടറിയെ പാർട്ടി സംസ്ഥാനനേതൃത്വം തീരുമാനിക്കുമെന്നും എം.വി ജയരാജൻ പറഞ്ഞു.