ന്യൂഡൽഹി : അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർ ഭരണഘടനയെ അട്ടിമറിക്കുക മാത്രമല്ല, ജുഡീഷ്യൽ സംവിധാനത്തെയും നോക്കുകുത്തിയാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ, ജനങ്ങൾ ജനാധിപത്യത്തെ പിന്നോട്ട് പോകാൻ അനുവദിച്ചില്ല. അവസാനം ജനങ്ങൾ തന്നെയാണ് ജയിച്ചത്.
അടിയന്തരാവസ്ഥക്കെതിരെ പോരാടിയവരെ നിരന്തരം ഓർമിക്കണമെന്നും തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മൻകിബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു. 1975നും 1977നും ഇടയിലുള്ള കാലഘട്ടത്തിൽ ജനങ്ങൾ വലിയതോതിൽ പീഡിപ്പിക്കപ്പെട്ടു. മറക്കാൻ സാധിക്കാത്ത നിരവധി ഉദാഹരണങ്ങളുണ്ട്. വിദ്യാർഥികളെ ഉപദ്രവിക്കുകയും അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്ക് വിലങ്ങുതടിയാവുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
കണ്ണുകളെ ബാധിക്കുന്ന ട്രാക്കോമ രോഗത്തിൽനിന്ന് ഇന്ത്യ മുക്തമായെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുകയുണ്ടായെന്നും രാജ്യമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകരുടെ അക്ഷീണ പ്രയത്നത്തിൻറെ ഫലമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് 95 കോടി ജനങ്ങൾ അഥവാ 64 ശതമാനത്തിലധികം പേർക്ക് സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഗുണം ലഭിക്കുന്നു. 2015 വരെ ഇത് 25 കോടിയിലും കുറവായിരുന്നു. മുന്നോട്ടുള്ള പ്രയാണത്തിൽ ഇത് വലിയ പ്രചോദനമാണ്. കൂടുതൽ പേർ യോഗ ജീവിതത്തിൻറെ ഭാഗമാക്കുന്നുണ്ട്.
വിശാഖപട്ടണത്തിലെ യോഗദിന പരിപാടികളിൽ മൂന്നു ലക്ഷം പേർ പങ്കെടുത്തു. കൈലാസ് മാനസരോവര യാത്ര ഏറെ നാളുകൾക്കുശേഷം പുനരാരംഭിക്കുന്നു. പുരി രഥയാത്ര നടന്നു. എല്ലാ തീർഥയാത്രികർക്കും ആശംസകളെന്നും പ്രധാനമന്ത്രി പറഞ്ഞു.