നിലമ്പൂർ:നിലന്പൂരില്‍ നിന്ന് ഷൊർണൂരിലേക്കുള്ള മെമു സർവീസ് യാഥാർഥ്യമാകുന്നു. സർവീസ് തുടങ്ങുന്നതിനുള്ള അനുമതി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് നല്‍കി.പുലർച്ചെ 3.40 ന് നിലന്പൂരില്‍ നിന്ന് പുറപ്പെട്ട് (66325) 4.55 ന് ഷൊർണൂരിലെത്തും. നിലന്പൂരില്‍ നിന്ന് ഷൊർണൂരിലേക്ക് പോകുന്പോള്‍ മേലാറ്റൂർ, പട്ടിക്കാട്, ചെറുകര, കുലുക്കല്ലൂർ, വല്ലപ്പുഴ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകില്ല. എന്നാല്‍ ഷൊർണൂരില്‍ നിന്ന് നിലന്പൂരിലേക്ക് വരുന്പോള്‍ എല്ലാ സ്റ്റോപ്പുകളിലും നിർത്തിയാകും വരിക.
നിലവില്‍ എറണാകുളത്ത് നിന്ന് ഷൊർണൂർ വരെ വരുന്ന മെമു രാത്രിയില്‍ ഷൊർണൂരില്‍ ഹാള്‍ട്ടാണ്. ഈ വണ്ടി നിലന്പൂരിലേക്ക് നീട്ടണമെന്നായിരുന്നു ആവശ്യം. അതേസമയം പുതിയ വണ്ടിയുടെ ഓപ്പറേറ്റിംഗ് സമയം നിശ്ചയിച്ചിട്ടില്ല. വൈകിട്ട് 5.40 ന് എറണാകുളത്ത് നിന്ന് ഷൊർണൂരിലേക്ക് പുറപ്പെടുന്ന വണ്ടി 8.45 നാണ് ഷൊർണൂരിലെത്തുക. ഈ വണ്ടി ഷൊർണൂരില്‍ നിന്ന് നിലന്പൂരിലേക്ക് നേരിട്ട് നീട്ടുകയാണോ അതോ മറ്റൊരു പുതിയ വണ്ടി ഷൊർണൂരില്‍ നിന്ന് നിലന്പൂരിലേക്ക് പുറപ്പെടുകയാണോ എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.
എറണാകുളത്ത് നിന്ന് ഷൊർണൂരില്‍ വന്ന് ഹാള്‍ട്ട് ചെയ്യുന്ന വണ്ടി അടുത്ത ദിവസം രാവിലെ 4.30 ന് ഷൊർണൂരില്‍ നിന്ന് കണ്ണൂരിലേക്കാണ് ഓടുക. അതിനാല്‍ ആ വണ്ടി നിലന്പൂരിലേക്ക് വന്നാല്‍ രാവിലെയുള്ള കണ്ണൂർ ട്രിപ്പ് മുടങ്ങാനാണ് സാധ്യത. അതിനാല്‍ ഷൊർണൂരില്‍ നിന്ന് പുതിയ വണ്ടി പുറപ്പെടാനുള്ള സാധ്യതയും തള്ളാനാകില്ല.
എറണാകുളത്ത് നിന്നുള്ള മെമു 8.45 ന് ഷൊർണൂരിലെത്തിയതിന് ശേഷം 9.20 ഓടെ ഷൊർണൂരില്‍ നിന്ന് നിലന്പൂരിലേക്ക് പുറപ്പെടുകയാണെങ്കില്‍ ജനശതാബ്ദി, വന്ദേഭാരത്, എക്സിക്യുട്ടീവ് എന്നീ വണ്ടികളില്‍ നിന്നുള്ള യാത്രക്കാർക്ക് കൂടി നിലന്പൂർ മെമുവില്‍ വരാൻ കഴിയും. ഇത്തരത്തില്‍ വേണം സമയം ക്രമീകരിക്കാനെന്ന് നേരത്തെ മുതല്‍ നിലന്പൂർ-മൈസൂരു റെയില്‍വേ കർമ സമിതി ഭാരവാഹികള്‍ റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന കണ്ണൂർ എക്സിക്യൂട്ടീവ് എട്ട് മണി കഴിയുന്നതോടെ ഷൊർണൂരിലെത്തിയാല്‍ അതിലുള്ള യാത്രക്കാരെയും കൊണ്ടാണ് ഷൊർണൂരില്‍ നിന്നുള്ള നിലന്പൂർ വണ്ടി പുറപ്പെടുന്നത്. പിന്നീട് നിലന്പൂർ ഭാഗത്തേക്ക് രാത്രിയില്‍ വണ്ടികളൊന്നുമില്ല.