കൊൽക്കത്ത : നഗരത്തിലെ ബിജോയ്ഗഢ് പ്രദേശത്ത് ആപ്പ്- കാബ് ഡ്രൈവര്‍ക്ക് നാട്ടുകാരുടെ മർദനം. മർദനമേറ്റ ഡ്രൈവർ ശനിയാഴ്ച രാവിലെ ആശുപത്രിയില്‍ വെച്ച് മരിച്ചതായി പൊലീസ് പറഞ്ഞു. പാര്‍ക്കിങ് തര്‍ക്കത്തെ തുടര്‍ന്ന് ആയിരുന്നു മർദനം.
മരണവുമായി ബന്ധപ്പെട്ട്, അജ്ഞാതരായ ആളുകള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത കൊലപാതകക്കുറ്റം ചുമത്തി അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബുധനാഴ്ച രാത്രി പാര്‍ക്കിങ് പ്രശ്‌നത്തിന്റെ പേരില്‍ അഞ്ച് പേര്‍ ചേര്‍ന്നാണ് ജയന്ത എന്ന ഡ്രൈവറെ ആക്രമിച്ചതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച വരെ ഡ്രൈവറുടെ കുടുംബത്തില്‍ നിന്ന് ഒരു പരാതിയും പൊലീസിന് ലഭിച്ചിരുന്നില്ല. എന്നാൽ, പൊലീസ് സ്വമേധയാ പരാതി രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കുറ്റവാളികളെ തിരിച്ചറിയാന്‍ പ്രദേശത്തെ സി സി ടി വി ക്യാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഡ്രൈവറുടെ മരണ ശേഷം, കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്