ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജിയിൽ വിമർശനവുമായി സുപ്രീം കോടതി. സൈന്യത്തിൻ്റെ ആത്മവിശ്വാസം തകർക്കുന്ന ഹർജികൾ സമർപ്പിക്കരുത് എന്ന് സുപ്രീം കോടതി പറഞ്ഞു. ഇങ്ങനെയൊരു സാഹചര്യത്തിൽ സേനയുടെ മനോവീര്യം കെടുത്തുകയാണോ എന്നും സുപ്രീം കോടതി വിമർശിച്ചു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കശ്മീർ സ്വദേശികളായ മുഹമ്മദ് ജുനൈദ്, ഫതേഷ് കുമാർ സാഹു, വിക്കി കുമാർ എന്നിവർ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. രാജ്യം കടന്നു പോകുന്ന സാഹചര്യം മനസിലാക്കണമെന്നും ഹർജി പിൻവലിക്കുന്നതാണ് നല്ലതെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഹർജി നൽകിയവർ തന്നെ ഹർജി പിൻവലിച്ചു. അതേസമയം തർക്കങ്ങളിൽ മാത്രമേ ഇത്തരത്തിൽ തീരുമാനമെടുക്കാൻ കഴിയുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിഷയത്തിന്റെ വൈകാരിക സ്വഭാവം മനസ്സിലാക്കിയോ എന്നും ഹർജിക്കാരോട് സുപ്രീം കോടതി ചോദിച്ചു.