ഇന്ത്യ റാവൽപിണ്ടി ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാകിസ്താൻ. റാവൽപിണ്ടി നൂർഖാൻ വ്യോമതാവളം ഇന്ത്യ ആക്രമിച്ചന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സ്ഥിരീകരിച്ചു. പത്താം തീയതി പുലർച്ചെ 2.30ന് നൂർഖാൻ താവളത്തിലും മറ്റു ചില സൈനിക കേന്ദ്രങ്ങളിലും ആക്രമണമുണ്ടായെന്ന് സൈനിക മേധാവി അസിം മുനീർ അറിയിച്ചുവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതാദ്യമായാണ് തങ്ങളുടെ വ്യോമത്താവളങ്ങൾ ആക്രമിക്കപ്പെട്ടുവെന്ന് എന്ന് പാകിസ്താൻ സമ്മതിക്കുന്നത്.
അതേസമയം, ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് അടച്ച അട്ടാരി – വാഗ – അതിർത്തി തുറന്നു. അഫ്ഗാനിസ്താനിൽ നിന്നും എത്തിയ ട്രക്കുകൾ കടത്തിവിട്ടു. അഫ്ഗാൻ ട്രക്കുകൾക്ക് വേണ്ടി മാത്രമാണ് അതിർത്തി തുറന്നത്. പാകിസ്താനെ തുറന്നു കാട്ടാനുള്ള നയതന്ത്ര സർവകക്ഷി സംഘവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പുറത്ത് വരുന്നുണ്ട്. അമേരിക്കയിലേക്കുള്ള സംഘത്തെ ശശി തരൂർ നയിച്ചേക്കും. യൂറോപ്പിലേക്കോ പശ്ചിമേഷ്യയിലേക്കോ ഉള്ള സംഘത്തെ മനീഷ് തിവാരി നയിക്കും.
മുൻകേന്ദ്രമന്ത്രി ഗുലാം നബി ആസാദ് ഒരു സംഘത്തെ നയിക്കും. പ്രിയങ്ക ചതുർവേദി, സുപ്രിയ സുലെ, കനിമൊഴി, അസദുദ്ദീൻ ഒവൈസി എന്നിവർ പ്രതിനിധി സംഘത്തിന്റെ ഭാഗമാകും. ദക്ഷിണ കിഴക്കൻ ഏഷ്യൻ സംഘത്തെ സൽമാൻ ഖുർഷിദ് നയിച്ചേക്കും. ഓരോ സംഘത്തിലും എട്ടു പേരാകും ഉണ്ടാവുക. സംഘത്തിലെ നേതാക്കളെ വിദേശകാര്യ മന്ത്രി കാണും. യാത്രയ്ക്കു മുൻപ് നേതാക്കളോട് നിലപാടുകൾ വിശദീകരിക്കും.