ന്യൂഡൽഹി; ഇന്ത്യൻ സൈന്യത്തിനും അർധ സൈനികർക്കും സാങ്കേതികവിദഗ്ധർക്കും ഓരോ ഇന്ത്യക്കാരുടെയും പേരിൽ അഭിവാദ്യമാർപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂറിനു ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞുപോയ ദിവസങ്ങളിൽ രാജ്യത്തിന്റെ കരുത്തിനും ഐക്യത്തിനും നമ്മൾ സാക്ഷികളായി. നമ്മുടെ വീര സൈനികർ ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യം നേടുന്നതിനായി അക്ഷീണ പ്രയത്നമാണ് നടത്തിയത്. അവരുടെ വീരത്തെയും സാഹസത്തെയും കരുത്തിനെയും ഞാൻ നമ്മുടെ രാജ്യത്തെ ഓരോ അമ്മമാർക്കും സഹോദരിമാർക്കും മകൾക്കും വേണ്ടി സമർപ്പിക്കുന്നു.
രാജ്യത്തെ സൈന്യത്തിന് സല്യൂട്ട്. സൈന്യത്തിന്റേത് അസാമാന്യ ധീരതയാണ്. രാജ്യത്തിന്റെ കഴിവും ക്ഷമയും കഴിഞ്ഞ കുറച്ചുദിവസങ്ങളായി നാം കണ്ടു. സായുധസേനയേയും സൈന്യത്തെയും രഹസ്യാന്വേഷണ ഏജൻസിയേയും ശാസ്ത്രജ്ഞരേയും ഞാൻ അഭിവാദ്യം ചെയ്യുന്നു, 22 മിനിറ്റ് നീണ്ടുനിന്ന അഭിസംബോധനയ്ക്ക് ആമുഖമായി മോദി പറഞ്ഞു.
ഏപ്രിൽ 22ന് പഹൽഗാമിൽ അവധി ആഘോഷിക്കാനെത്തിയ നിർദോഷികളായ പാവങ്ങളെ മതം ചോദിച്ച് അവരുടെ കുടുംബാംഗങ്ങൾക്കു മുന്നിൽ, കുട്ടികൾക്കു മുന്നിൽവച്ച് കൊലപ്പെടുത്തിയത് ഭീകരതയുടെ ഏറ്റവും വിരൂപമായ മുഖമായിരുന്നു. ഈ നാടിന്റെ സൽപ്പേര് തകർക്കാനുള്ള ശ്രമവും അവർ നടത്തി. വ്യക്തിപരമായി എനിക്കുണ്ടായ ദുഃഖം വളരെ വലുതായിരുന്നു. ഈ സംഭവത്തിനുശേഷം രാജ്യം മുഴുവൻ ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി നിന്നു. ഭീകരരെ മണ്ണോടുമണ്ണാക്കാൻ സൈന്യത്തിന് സകല സ്വാതന്ത്ര്യവും നൽകി. ഞങ്ങളുടെ പെൺമക്കളുടെയും സഹോദരിമാരുടെയും നെറ്റിയിലെ സിന്ദൂരം മായ്ച്ചതിന്റെ പ്രത്യാഘാതമെന്താണെന്ന് ഇന്ന് ഓരോ ഭീകരനും ഭീകരസംഘടനകളും മനസ്സിലാക്കിയിരിക്കുന്നു.
ഓപ്പറേഷൻ സിന്ദൂർ വെറുമൊരു പേരല്ല, ഈ രാജ്യത്തിന്റെ കോടിക്കണക്കിന് ജനങ്ങളുടെ വികാരമാണ് അതിൽ പ്രതിഫലിക്കുന്നത്. നീതി നടപ്പാക്കുമെന്ന അഖണ്ഡ പ്രതിജ്ഞ കൂടിയാണത്. മേയ് ആറിന് രാത്രിയും മേയ് ഏഴിന് പുലർച്ചെയും ഈ പ്രതിജ്ഞയുടെ പരിണാമം എന്താണെന്ന് ലോകം മനസ്സിലാക്കി. ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിലെ ഭീകരക്യാംപുകളിൽ അവരുടെ പരിശീലന കേന്ദ്രങ്ങളിൽ കനത്ത പ്രഹരം നടത്തി. ഇന്ത്യ ഇത്രയും വലിയ തീരുമാനമെടുക്കുെമന്ന് ഭീകരർ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല. ഇന്ത്യയുടെ ഡ്രോണുകളും മിസൈലുകളും പാക്കിസ്ഥാനെ ആക്രമിച്ച് ഇല്ലാതാക്കിയത് അവിടുത്തെ ഭീകരരുടെ കെട്ടിടങ്ങളെ മാത്രമല്ല, അവരുടെ ആത്മവിശ്വാസത്തെയും ധൈര്യത്തെയും കൂടിയായിരുന്നു തകർത്ത് തരിപ്പണമാക്കിയത്.
പാക്കിസ്ഥാൻ ഡ്രോണുകളെ എങ്ങനെയാണ് നമ്മുടെ സൈന്യം തകർത്തത് ലോകം മുഴുവൻ കണ്ടു. പാക്കിസ്ഥാന്റെ ഹൃദയത്തിലാണ് ഇന്ത്യ പ്രഹരിച്ചത്. നമ്മുടെ മിസൈലുകൾ കൃത്യതയോടെ അവരുടെ വ്യോമതാവളങ്ങളിൽ ആക്രമണം നടത്തി. ബഹാവൽപുരും മുരിദ്കെയും പോലുള്ള ഭീകരരുടെ പരിശീലന കേന്ദ്രങ്ങൾ ഭീകരതയുടെ ആഗോള സർവകലാശാലകളായിരുന്നു. ഭീകരർ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു. അതിനു പകരമായി ഭീകരതയുടെ ആഗോളകേന്ദ്രങ്ങളെ തന്നെ നമ്മൾ തകർത്തു. ഇന്ത്യയുടെ ഈ തിരിച്ചടിയിൽ നൂറോളം ഭീകരരെയാണ് ഇന്ത്യ വധിച്ചത്. കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടുകളായി ഇവർ പാക്കിസ്ഥാനിൽ സർവ സ്വാതന്ത്ര്യത്തോടെ വിലസുകയായിരുന്നു. ഇന്ത്യയ്ക്കെതിരെ ഭീഷണി ഉയർത്തുകയായിരുന്നു. അവരെയാണ് ഇന്ത്യ ഒറ്റ ഞൊടിയിൽ ഇല്ലാതാക്കിയത്. ഇന്ത്യയുടെ ഈ നടപടിയിൽ പാക്കിസ്ഥാൻ കടുത്ത നിരാശയുടെ പടുകുഴിയിൽ വീണിരിക്കുന്നു. നടുങ്ങിപ്പോയിരിക്കുന്നു.
ഈ പരിഭ്രാന്തിയിൽ അവർ മറ്റൊരു സാഹസം കൂടി കാണിച്ചു. ഭീകരതയ്ക്കെതിരെ ഇന്ത്യയ്ക്കൊപ്പം നിൽക്കുന്നതിനു പകരം പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ ആക്രമണത്തിനിറങ്ങി. സ്കൂളുകളും കോളജുകളും ഗുരുദ്വാരകളും ക്ഷേത്രങ്ങളും സാധാരണക്കാരുടെ വീടുകളും ആക്രമിച്ചു. പാക്കിസ്ഥാൻ സൈന്യത്തിനു നേരെ വന്നു. എന്നാൽ ഇതിലെല്ലാം പാക്കിസ്ഥാൻ സ്വയം നാണംകെടുകയായിരുന്നു. ഇന്ത്യൻ തിരിച്ചടിയിൽ ഭയന്ന പാക്കിസ്ഥാൻ ലോകം മുഴുവൻ നടന്ന് സംഘർഷം ലഘൂകരിക്കാനുള്ള മാർഗങ്ങൾ തേടി. ഒടുവിൽ മേയ് 10ന് ഉച്ചയ്ക്ക് പാക്കിസ്ഥാൻ സൈന്യം നമ്മുടെ ഡിജിഎംഒയെ വിളിച്ചു. അപ്പോഴേക്കും പാക്കിസ്ഥാനെ ഭീകരകേന്ദ്രങ്ങളെ ഇന്ത്യ നിലംപരിശാക്കിയിരുണെന്നും മോദി പറഞ്ഞു.