ഇന്ത്യൻ മിസൈൽ ആക്രമണത്തിൽ വിറച്ച് പാക്ക് നഗരങ്ങൾ ; പാക്ക് പ്രധാനമന്ത്രിയെ വീട്ടിൽനിന്നു മാറ്റി

06:26 AM May 09, 2025 | Desk Kerala

ന്യൂഡൽഹി ;  പാക്കിസ്ഥാൻ നടത്തിയ പ്രകോപനങ്ങൾക്കു പിന്നാലെ കനത്ത ആക്രമണമഴിച്ചുവിട്ട് ഇന്ത്യ. തലസ്ഥാനമായ ഇസ്‌ലാമാബാദിലും തുറമുഖനഗരമായ കറാച്ചിയിലും അടക്കം ഇന്ത്യൻ സേനകൾ ആക്രമണം നടത്തിയെന്ന്  റിപ്പോർട്ട്.  ഇന്ത്യയുടെ വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിൽനിന്ന് കറാച്ചിയിലേക്കു കനത്ത മിസൈൽ ആക്രമണമുണ്ടായെന്നാണ് സൂചന.

കറാച്ചി തുറമുഖത്തുനിന്ന് തുടർസ്ഫോടനങ്ങൾ കേട്ടതായി മാധ്യമ റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ വ്യോമസേനയും കറാച്ചിയിൽ ആക്രമണം നടത്തിയതായാണ് വിവരം. കറാച്ചിയിലെ പാക്ക് നാവികസേനാ താവളത്തിനു കനത്ത നാശനഷ്ടമുണ്ടായി. സിയാൽക്കോട്ടിലും ലഹോറിലും റാവൽപിണ്ടിയിലും കനത്ത വ്യോമാക്രമണം നടന്നതായും റിപ്പോർട്ടുണ്ട്.

പാക്ക് തലസ്ഥാനമായ ഇസ്‌ലാമാബാദിലേക്ക് ഇന്ത്യ ശക്തമായ മിസൈൽ ആക്രമണം നടത്തിയെന്നാണു വിവരം. പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ വസതിക്കു കിലോമീറ്ററുകൾ മാത്രം അകലെ സ്ഫോടനമുണ്ടായെന്നും ഇത് മിസൈൽ ആക്രമണമാണെന്നും റിപ്പോർ‌ട്ടുണ്ട്. ഷരീഫിനെ വസതിയിൽനിന്നു സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതായാണു വിവരം.