പാലക്കട് : സർക്കാരിന്റെ ലെവൽ ക്രോസ് വിമുക്ത കേരളം എന്ന ലക്ഷ്യം യാഥാർഥ്യമാവുകയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വല്ലപ്പുഴ ഗ്രാമപഞ്ചായത്തിലെ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 144 റെയിൽവേ മേൽപ്പാലങ്ങളാണ് സർക്കാർ നിർമ്മിക്കുന്നത്. പശ്ചാത്തല വികസന മേഖലയുടെ ഹബ്ബായി കേരളം മാറും. അടിസ്ഥാന സൗകര്യ വികസന രംഗത്തും അത്ഭുതകരമായ മാറ്റങ്ങളാണ് സർക്കാർ നടപ്പാക്കിയത്. റോഡ് വികസനത്തിനായി 35,000 കോടി രൂപ ചെലവഴിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. പട്ടാമ്പി മുതൽ വല്ലപ്പുഴ വരെ വരുന്ന റോഡിന്റെ ബിസി ബിസി ഓവർലെ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
സംസ്ഥാന സർക്കാർ കിബ്ഫി പദ്ധതിയിലുൾപ്പെടുത്തി 27.09 കോടി രൂപ വിനിയോഗിച്ചാണ് വല്ലപ്പുഴ മേൽപ്പാലം യാഥാർത്ഥ്യമാക്കുന്നത്.റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.മേൽപ്പാലം നിർമ്മാണത്തിന് ആവശ്യമായ മുഴുവൻ ഭൂമി ഏറ്റെടുക്കൽ നടപടികളും പൂർത്തിയാക്കി. 23.28 കോടി രൂപ ചെലവിൽ 7.20 ആർ ഭൂമിയാണ് സ്വകാര്യ വ്യക്തികളിൽ നിന്നും ഏറ്റെടുത്തത്.മേൽപ്പാലം യഥാർത്ഥ്യമാകുന്നതോടെ പട്ടാമ്പി-ചെറുപ്പുളശ്ശേരി റോഡിൽ ഉണ്ടാകുന്ന യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകും.
രണ്ട് വരി ഗതാഗതത്തിന് ഉതകുന്ന രീതിയിൽ അപ്രോച്ച് റോഡ് ഉൾപ്പെടെ 416.59 മീറ്റർ നീളത്തിലാണ് റോഡ് നിർമ്മാണം. കൂടാതെ 10.20 മീറ്റർ വീതിയിലാണ് നടപ്പാത. മേൽപ്പാലത്തിന് പുറമെ ഇരുവശത്തും ഓടയോട് കൂടിയ സർവ്വീസ് റോഡും ഉണ്ടാവും.സംസ്ഥാന സർക്കാരിന്റെ ശബരിമല പാക്കേജിൽ 2024 - 25 സാമ്പത്തിക വർഷത്തിൽ അനുവദിച്ച ആറ് കോടി രൂപ വിനിയോഗിച്ചാണ് ബി സി ഓവർലേ നവീകരണം നടത്തുന്നത്. 8.4കി മീ ദൂരം 7.5 മീറ്റർ വീതിയിലാണ് ബി സി ഓവർലേ പ്രവൃത്തി ചെയ്ത് നവീകരിക്കുന്നത്. റോഡിലെ വെളളക്കെട്ട് ഒഴിവാക്കുന്നതിനായി ഡ്രൈനേജ് പ്രവൃത്തികളും കൾവർട്ട് പ്രവൃത്തികളും റോഡ് സുരക്ഷക്കായുളള ക്രമീകരണങ്ങളും പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
വല്ലപ്പുഴ പഞ്ചാരത്ത്പടി കെ.എസ്.എം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മുഹമ്മദ് മുഹസിൻ എംഎൽഎ അധ്യക്ഷനായി. പി മമ്മിക്കുട്ടി എം എൽ എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ കെ അബ്ദുൾ ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സത്യഭാമ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ നൗഫൽ,വാർഡ് മെമ്പർമാർ, സാമൂഹ്യ സാംസ്‌കാരിക പ്രമുഖർ ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.