ന്യൂഡൽഹി : ബിഹാർ വോട്ടുവിലക്കിൽ ചർച്ചയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിനിടയിൽ ലോക്സഭയിൽ മണിപ്പൂർ ധനവിനിയോഗ ബില്ലും രാജ്യസഭയിൽ കോസ്റ്റൽ ഷിപ്പിങ് ബില്ലും പാസാക്കി. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ വ്യാഴ്ചാഴ്ച രാവിലെ ഇരു സഭകളും ഉച്ചവരെ പിരിഞ്ഞിരുന്നു. ഉച്ചക്ക് വീണ്ടും സമ്മേളിച്ചപ്പോഴാണ് ഇരു സഭകളിലും ബില്ലുകൾ ശബ്ദ വോട്ടിലൂടെ പാസാക്കിയത്. ബില്ലുകൾ പാസായ ഉടൻ സഭ വെള്ളിയാഴ്ച രാവിലെ 11 മണിവരെ പിരിഞ്ഞു.
മണിപ്പൂരിനു വേണ്ടി പ്രതിപക്ഷം ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്നും അതിനാലാണ് ചർച്ച അനുവദിക്കാത്തതെന്നും മണിപ്പൂർ ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് സംസാരിച്ച നിർമല സീതാരാമൻ പറഞ്ഞു. കലാപം ബാധിച്ച സംസ്ഥാനത്തേക്ക് പണം പോകുന്നതിന് പ്രതിപക്ഷം അനുവദിക്കുന്നില്ലെന്നും അവർ പറഞ്ഞു.