+

വിമാനാപകടം: പ്രധാനമന്ത്രി ഇന്ന് അഹമ്മദാബാദിലെത്തും, പരിക്കേറ്റവരെ കാണും

ദുരന്തത്തില്‍ ഡിജിസിഎ അടക്കം പ്രഖ്യാപിച്ച അന്വേഷണങ്ങള്‍ ഇന്ന് തുടങ്ങും.

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തില്‍ നിലവില്‍ 294 മരണമാണ് സ്ഥിരീകരിച്ചത്. 24 പ്രദേശവാസികള്‍ക്കും ജീവന്‍ നഷ്ടമായി. അറുപതിലേറെ പേരാണ് ചികിത്സയിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ അഹമ്മദാബാദില്‍ എത്തും. സിവില്‍ ആശുപത്രിയില്‍ പരിക്കേറ്റവരെ കാണും. ദുരന്തത്തില്‍ ഡിജിസിഎ അടക്കം പ്രഖ്യാപിച്ച അന്വേഷണങ്ങള്‍ ഇന്ന് തുടങ്ങും.

വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്. ഇതിലെ വിവരങ്ങളാകും അപകടത്തിന്റെ കാരണങ്ങള്‍ കണ്ടെത്തുന്നതില്‍ നിര്‍ണായകമാവുക. മൃതദേഹം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധനയടക്കമുള്ള നടപടികളും ഇന്ന് തുടങ്ങും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

അമേരിക്കയില്‍ നിന്നും യുകെയില്‍ നിന്നുമുള്ള വിദഗ്ധ സംഘം ഉടന്‍ ഇന്ത്യയിലെത്തും. വിദഗ്ധ സമിതി രൂപീകരിച്ച് പരിശോധിക്കാനുളള തീരുമാനത്തിലാണ് വ്യോമയാനമന്ത്രാലയം. വ്യോമയാന സുരക്ഷ ശക്തമാക്കാന്‍ ഉള്ള വഴികള്‍ സമിതി നിര്‍ദ്ദേശിക്കും. അന്വേഷണത്തില്‍ രണ്ട് അമേരിക്കന്‍ ഏജന്‍സികളും പങ്കെടുക്കും.അമേരിക്കയുടെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും അന്വേഷണവുമായി സഹകരിക്കും


 

facebook twitter