+

തോട്ടം മേഖലയിലെ ലയങ്ങളുടെ നിര്‍മ്മാണം മഴക്കാലത്തിനു മുമ്പ് പൂര്‍ത്തിയാക്കണം: മന്ത്രി പി. രാജീവ്

തോട്ടം മേഖലയിലെ ലയങ്ങളുടെ നിര്‍മ്മാണം മഴക്കാലത്തിനു മുമ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് പ്ലാന്‍റേഷന്‍ ഉടമകള്‍ക്ക് നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് നിര്‍ദേശം നല്‍കി.

തിരുവനന്തപുരം: തോട്ടം മേഖലയിലെ ലയങ്ങളുടെ നിര്‍മ്മാണം മഴക്കാലത്തിനു മുമ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് പ്ലാന്‍റേഷന്‍ ഉടമകള്‍ക്ക് നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് നിര്‍ദേശം നല്‍കി. തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍ നിര്‍മിക്കുന്നതിനും നവീകരിക്കുന്നതിനും ധനസഹായം നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

തോട്ടം മേഖലയിലെ തൊഴിലാളികളുടെ താമസം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ അടിയന്തര പ്രാധാന്യമുള്ള വിഷയമായിട്ടാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. ലയങ്ങളില്‍ കൂടുതലും കാലപ്പഴക്കമുള്ളതാണ്. അവയുടെ നവീകരണം സാധ്യമാക്കുകയെന്ന ദീര്‍ഘകാലമായുള്ള ആവശ്യത്തിനാണ് ഇപ്പോള്‍ പരിഹാരമാകുന്നത്.

പദ്ധതി പ്രഖ്യാപിച്ച് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 110 പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിനും 774 വീടുകളുടെ നവീകരണം പൂര്‍ത്തിയാക്കുന്നതിനുമായി 27 ഡിപിആറുകള്‍ ആണ് തോട്ടമുടമകളില്‍ നിന്ന് നിലവില്‍ ലഭിച്ചിട്ടുള്ളത്. 13.46 കോടി രൂപയുടേതാണ് പദ്ധതി. ഇതില്‍ 3.61 കോടി രൂപ സര്‍ക്കാര്‍ സബ്സിഡിയായി നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു മാസത്തിനുള്ളില്‍ ലയങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനുസരിച്ച് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇടുക്കിയില്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.

തോട്ടം മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന മുന്‍ഗണനയുടെ  അടിസ്ഥാനത്തിലാണ് പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റിന് രൂപം നല്‍കിയത്. സംസ്ഥാനത്തെ തോട്ടം മേഖലയെ സംബന്ധിച്ച് ഐഐഎം കോഴിക്കോട് തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കരട് നയം സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് അംഗീകാരം ലഭിക്കുന്നതോടെ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയുള്ള തുടര്‍ നടപടി സ്വീകരിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ കണ്ണന്‍ ദേവന്‍ പ്ലാന്‍റേഷന്‍സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, എവിടി, മലങ്കര പ്ലാന്‍റേഷന്‍സ്, പാമ്പാടുംപാറ പ്ലാന്‍റേഷന്‍സ്, ഹാരിസണ്‍ മലയാളം ലിമിറ്റഡ് എന്നീ തോട്ടങ്ങളുടെ ഉടമകള്‍ ഡിപിആര്‍ കൈമാറി.

തോട്ടം മേഖലയില്‍ തൊഴിലാളികളുടെ താമസ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ കാലോചിതമായി പരിഹരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. ഇതിനായി കുറേക്കൂടി ഊര്‍ജ്ജസ്വലവും ശാസ്ത്രീയമായും കൃത്യമായ ആസൂത്രണത്തോടെയുമുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യവസായ വാണിജ്യ ഡയറക്ടറും പ്ലാന്‍റേഷന്‍ സ്പെഷ്യല്‍ ഓഫീസറുമായ മിര്‍ മുഹമ്മദ് അലി, വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കൃപകുമാര്‍, അസോസിയേഷന്‍ ഓഫ് പ്ലാന്‍റേഷന്‍ കേരള ചെയര്‍മാന്‍ പ്രിന്‍സ് തോമസ് ജോര്‍ജ്, പ്ലാന്‍റേഷന്‍ ഉടമകള്‍, തൊഴിലാളി യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു.

2024-25 ലെ സംസ്ഥാന ബജറ്റില്‍ പ്ലാന്‍റേഷന്‍ മേഖലയിലെ തൊഴിലാളികളുടെ ലയങ്ങളുടെ പുനരുദ്ധാരണ പദ്ധതിക്കായി 10 കോടി രൂപ വകയിരുത്തിയിരുന്നു. പദ്ധതിയനുസരിച്ച് തോട്ടമുടമ ലയങ്ങളിലെ നിര്‍മാണമോ നവീകരണമോ നടത്തുമ്പോള്‍ ആകെ ചെലവാകുന്ന തുകയുടെ 30 % (നവീകരണത്തിന് പരമാവധി 50,000 രൂപ വരെയും പുതിയ നിര്‍മാണത്തിന് പരമാവധി 2,00,000 രൂപ വരെയും) സബ്സിഡിയായി അനുവദിക്കും. നവീകരണ പ്രവര്‍ത്തനങ്ങളില്‍ മേല്‍ക്കൂര മാറ്റുക, തറ ശരിയാക്കുന്ന പ്രവര്‍ത്തികള്‍, വൈദ്യുതീകരണം പുതുക്കല്‍, ചുവരുകള്‍ മുഴുവനായി പ്ലാസ്റ്ററിങ് ചെയ്യുന്നത്, അധികമായി മുറി ചെയ്യുന്നത്, ശുചിമുറികളുടെയും മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളുടെയും പ്രവര്‍ത്തികള്‍, പോര്‍ട്ടബിള്‍ ജലവിതരണ സംവിധാനം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

facebook twitter