പ്രധാനമന്ത്രിയുടെ വിദേശസന്ദര്‍ശനം ഇന്ന് മുതല്‍; എട്ട് ദിവസങ്ങളിലായി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും

08:34 AM Jul 02, 2025 | Suchithra Sivadas

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശസന്ദര്‍ശനം ഇന്ന് മുതല്‍. എട്ട് ദിവസങ്ങളിലായി പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും. പത്ത് വര്‍ഷത്തിനിടെ മോദി നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ നയതന്ത്ര സന്ദര്‍ശനമാണിത്. ജൂലൈ 9 വരെ നീണ്ടുനില്‍ക്കുന്ന എട്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. ഘാന, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്.

ഘാനയിലേക്കാണ് ആദ്യസന്ദര്‍ശനം. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലും മോദി സന്ദര്‍ശിക്കും. 26 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ സന്ദര്‍ശനമാണിത്. ഈ മാസം 6, 7 തീയതികളില്‍ ബ്രസീലിലെ റിയോഡി ജനീറോയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും.

ഈ മാസം 9ന് നമീബീയിലും മോദി സന്ദര്‍ശനം നടത്തുന്നുണ്ട്. പ്രധാനമായ ധാരണാപത്രങ്ങള്‍ പ്രധാനമന്ത്രി ഒപ്പ് വയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയുടെ രണ്ടാമത്തെ അഞ്ച് രാഷ്ട്ര സന്ദര്‍ശനമാണിത്. 2016-ല്‍ അദ്ദേഹം അമേരിക്ക, മെക്‌സിക്കോ, സ്വിറ്റ്‌സര്‍ലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

Trending :