
നാം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമെന്ന അഭിമാനം നേട്ടം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ ചരിത്രപുസ്തകത്തിൽ പുതിയ ഒരു അധ്യായം പിറന്നിരിക്കുകയാണ്. അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനു മുന്നിൽ സംസ്ഥാനം ആത്മാഭിമാനത്തോടെ തല ഉയർത്തി നിൽക്കുകയാണ്. നവകേരളം എന്ന ലക്ഷ്യം ഏറെ അകലെയല്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ നേട്ടം. കേരള ജനത ഒരേ മനസ്സോടെ സഹകരിച്ചു നേടിയ നേട്ടമാണിത്. അസാധ്യം എന്നൊന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് സമഗ്രമായ, വർഷങ്ങൾ നീണ്ട സൂക്ഷ്മമായ പ്രക്രിയയിലൂടെ സാധ്യമാക്കിയ ഈ ദൗത്യം. നാടിന്റെ ഒരുമയുടെയും ഐക്യത്തിന്റെയും ഫലം കൂടിയാണിത്. കേരളം അതിദാരിദ്ര്യമുക്തമായതിന്റെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
നമ്മുടെ സങ്കൽപത്തിലുള്ള നവകേരളത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണിത്. ഒരു മനുഷ്യജീവിയും വിശപ്പിന്റെയോ കൊടും ദാരിദ്ര്യത്തിന്റെയോ ആഘാതത്തിൽ വീണുപോകില്ല എന്ന് നമ്മുടെ നാട് ഉറപ്പാക്കുന്ന ചരിത്ര മുഹൂർത്തത്തിൽ ഇതിൽ ഭാഗഭാക്കാവുകയും നേതൃത്വം കൊടുക്കുകയും പിന്തുണ നൽകുകയും ചെയ്ത ഏവരെയും ഹാർദമായി അഭിവാദ്യം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഐക്യകേരളം എന്ന സ്വപ്നം യാഥാർത്ഥ്യമായിട്ട് 69 വർഷം തികയുന്ന മഹത്തായ ദിനത്തിൽ നമ്മുടെ ഏവരുടെയും സ്വപ്നം സാക്ഷാത്ക്കരിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്. മനുഷ്യന്റെ ഇച്ഛാശക്തിയും സാമൂഹിക ഇടപെടലുംകൊണ്ട് ചെറുത്തു തോൽപ്പിക്കാവുന്ന ഒരു അവസ്ഥയാണ് അതിദാരിദ്ര്യം എന്നത്. ഈ നാടിന്റെയാകെ സഹകരണത്തോടെയാണ് ആ ദുരവസ്ഥയെ നാം ചെറുത്തു തോൽപ്പിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഒരേ മനസ്സോടെ ലക്ഷ്യം കൈവരിക്കാൻ ഇറങ്ങിയിരുന്നു. നമ്മുടെ സംസ്ഥാനം വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയർത്തും എന്ന നവകേരള നിർമ്മിതിയുടെ സുപ്രധാന ലക്ഷ്യം ഏറെയാന്നും അകലെയല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ ശിശുമരണനിരക്കും മാതൃമരണനിരക്കും അമേരിക്കയിലേതിനെ അപേക്ഷിച്ച് കുറവാണ് എന്നത് ലോകം അംഗീകരിച്ച വസ്തുതയാണ്. ഇതൊരു ചെറിയ നേട്ടമല്ല. 167.90 ബില്യൺ ഡോളർ മാത്രം ജി ഡി പിയുള്ള നമ്മുടെ സംസ്ഥാനം 30.51 ട്രില്യൺ ഡോളറിന്റെ സാമ്പത്തിക ഭീമനായ അമേരിക്കയെക്കാൾ എങ്ങനെ മുന്നിലെത്തി. അവരുടെ ജി ഡി പിയുടെ 0.55 ശതമാനം മാത്രമാണ് നമ്മുടേത്. എന്നിട്ടും നമുക്ക് അമേരിക്കയെ മറികടക്കാനായി. ഇതാണ് 'യഥാർത്ഥ കേരള സ്റ്റോറി'.
അമേരിക്കയിൽ ഒരു ലക്ഷം പ്രസവങ്ങളിൽ 22.3 അമ്മമാർക്ക് ജീവൻ നഷ്ടപ്പെടുമ്പോൾ, കേരളത്തിൽ അത് 18 ആണ്. കേരളത്തിൽ ആയിരം ജനനത്തിന് അഞ്ച് ശിശുമരണമാണ് ഉണ്ടാകുന്നത്. അമേരിക്കയിൽ അത് 5.6 ആണ്. 96.2 ശതമാനം സാക്ഷരതയുമായി കേരളം ബഹുദൂരം മുന്നിൽ നിൽക്കുമ്പോൾ അമേരിക്കയുടെ സാക്ഷരതാ നിരക്ക് 79 ശതമാനം മാത്രമാണ്. ബഹുമുഖ ദാരിദ്ര്യം കേരളത്തിൽ ഏതാണ്ട് തുടച്ചുനീക്കപ്പെട്ടപ്പോൾ (0.55 ശതമാനം) , അമേരിക്കയിൽ അത് 5.68 ശതമാനമാണ്. കുന്നുകൂടിയ സമ്പത്തല്ല, ജനങ്ങൾക്ക് നൽകുന്ന കരുതലും മുൻഗണനയുമാണ് ഒരു നാടിന്റെ യഥാർത്ഥ അളവുകോലെന്ന് ഇത് സാക്ഷ്യപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം ഒരു അത്ഭുതമായി തന്നെയാണ് നിലകൊള്ളുന്നത്. രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് നീതി ആയോഗ് പറയുന്നു. രാജ്യത്ത് 100 ൽ 11 പേർ ദരിദ്രരായിരിക്കുമ്പോൾ, കേരളത്തിൽ അത് 200 ൽ ഒരാൾ മാത്രമാണ്. നീതി ആയോഗ് റിപ്പോർട്ട് അനുസരിച്ച് സുസ്ഥിര വികസനത്തിലും ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും കേരളമാണ് രാജ്യത്ത് ഒന്നാമത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തുന്നത് രാജ്യത്ത് തൊഴിലാളിക്ക് ഏറ്റവും ഉയർന്ന ദിവസവേതനം ലഭിക്കുന്നത് കേരളത്തിൽ എന്നാണ്. നിർമ്മാണ മേഖലയിൽ ദേശീയ ശരാശരി 362 രൂപ മാത്രമുള്ളപ്പോൾ, കേരളത്തിലത് 829 രൂപയാണ്. അത് തൊഴിലാളിയുടെ അന്തസ്സാണ്, അവന്റെ കുടുംബത്തിന്റെ സുരക്ഷയാണ്.
ഇന്ത്യ ടുഡേ പറയുന്നു, ഈ രാജ്യത്ത് ഏറ്റവും സന്തോഷമുള്ള ജനത കേരളത്തിലാണെന്ന്. വികസനം എന്നത് അംബരചുംബികൾ മാത്രമല്ല, മനുഷ്യന്റെ സന്തോഷം കൂടിയാണ്. ഇന്റർനെറ്റ് ഒരു മൗലികാവകാശമായി പ്രഖ്യാപിച്ചതും പച്ചക്കറികൾക്ക് താങ്ങുവില ഏർപ്പെടുത്തിയതുമായ ആദ്യ സംസ്ഥാനമാണ് കേരളം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ സ്‌കൂൾ കൊഴിഞ്ഞുപോക്ക് നിരക്ക് കേരളത്തിലാണ്. ഇന്ത്യാ സ്‌കിൽസ് റിപ്പോർട്ട് 2024 പ്രകാരം, തൊഴിൽ വൈദഗ്ദ്ധ്യമുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും ജോലി ചെയ്യാൻ ഏറ്റവും മുൻഗണന നൽകുന്ന സംസ്ഥാനം കേരളമാണ്. ഹ്യൂമൻ ഡെവലപ്‌മെന്റ് ഇൻഡക്‌സ് സ്‌കോറിൽ കേരളം ഇന്ത്യയിൽ ഒന്നാമതാണ്. 0.758 ആണ് നമ്മുടെ സ്‌കോർ. രാജ്യത്തിന്റേത് 0.685. അഗോള ശരാശരി 0.754, അതിനേക്കാൾ മുകളിലാണ് കേരളത്തിന്റെ സ്ഥാനം.
ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്‌സിൽ (ഭൗതിക ജീവിത നിലവാര സൂചിക) 95.34 സ്‌കോറോടെ കേരളം ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാമതാണ്. തിരുവനന്തപുരം, കൊച്ചി, കോട്ടയം, തൃശ്ശൂർ, കൊല്ലം, കണ്ണൂർ, കോഴിക്കോട് തുടങ്ങിയ കേരളത്തിലെ പ്രമുഖ നഗരങ്ങൾ ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളേക്കാൾ മുന്നിലാണ്. ആരോഗ്യം, വിദ്യാഭ്യാസം, വായുവിന്റെ ഗുണനിലവാരം, പൊതു സൗകര്യങ്ങൾ, കുറഞ്ഞ കുറ്റകൃത്യനിരക്ക് എന്നിവയാണ് കേരളത്തിന്റെ നേട്ടത്തിനു കാരണം. ഇന്ത്യയുടെ ദേശീയ ശരാശരി ഇക്കാര്യത്തിൽ വളരെ പിന്നിലാണ്. പൊതുസുരക്ഷ, ലിംഗസമത്വ മനോഭാവം എന്നീ കാര്യങ്ങളിൽ കേരളം രാജ്യത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്നു. യു എൻ ഡി പി വിദ്യാഭ്യാസ സൂചികയിൽ അതായത് ഉയർന്ന സാക്ഷരതയും സ്‌കൂൾ പഠന വർഷങ്ങളും സംബന്ധിച്ച കേരളത്തിന്റെ സ്‌കോർ 0.77 ആണ്. ഇന്ത്യയുടെ സ്‌കോർ 0.569 ആണ്.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇൻഡക്‌സിൽ കേരളം വലിയ മുന്നേറ്റം നടത്തി. 2022 ലെ സ്റ്റേറ്റ് ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാനിൽ 30 പരിഷ്‌കരണ മേഖലകളിൽ ഒമ്പതെണ്ണത്തിൽ കേരളത്തെ 'ടോപ്പ് അച്ചീവർ' ആയി തിരഞ്ഞെടുത്തു. തൊഴിൽ സേനയിലെ സ്ത്രീപങ്കാളിത്തം 2021 ലെ 32.3 ശതമാനത്തിൽ നിന്ന് 2023-24 ൽ 36.4 ശതമാനമായി ഉയർത്തി. സാമൂഹിക പുരോഗതി സൂചികയിൽ കേരളത്തിന്റെ സ്‌കോർ 65.2 ആണ്. ഇത് ഇന്ത്യൻ ദേശീയ ശരാശരിയായ 58.3 നേക്കാളും വളരെ മുകളിലാണ്, കൂടാതെ ആഗോള ശരാശരിയായ 70.27 നോട് അടുത്തുമാണ്. കേരളം ഉയർന്ന കൂലിയും തൊഴിലാളികൾക്ക് ആനുകൂല്യങ്ങളും ഉറപ്പാക്കിയപ്പോൾ വ്യവസായങ്ങൾ അയൽ സംസ്ഥാനങ്ങളിലേക്ക് പോകുമെന്നും കേരളം തകരുമെന്നും പ്രവചിക്കപ്പെട്ടു. എന്നാൽ സംഭവിച്ചത് മറിച്ചാണ്. ആ ഉയർന്ന കൂലി ഇവിടുത്തെ ജനങ്ങളുടെ ജീവിതനിലവാരവും മാനവ വികസന സൂചികയും ഉയർത്തി.
കേരളത്തിലെ സാമൂഹിക പുരോഗതിയുടെ ആണിക്കല്ല് നവോത്ഥാനകാലത്തെ പിൻപറ്റി നാം തുടർന്നുവന്ന നയസമീപനങ്ങളും കേരളത്തിന്റെ സവിശേഷമായ മതസൗഹാർദ്ദ പാരമ്പര്യവുമാണ്. അതിലൂടെ നാം ഒരു വലിയ ഐക്യനിരയേയാണ് കെട്ടിപ്പെടുത്തത്. വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കേരളത്തെ പ്രാപ്തമാക്കിയതിൽ ഈ ഐക്യത്തിനും നിർണ്ണായക പങ്കുണ്ട്. ശ്രീനാരായണ ഗുരുവിനെപ്പോലുള്ള മഹാരഥന്മാരുടെ സാമൂഹിക പരിഷ്‌കരണ സന്ദേശങ്ങൾ കേരളത്തിന്റെ നയരൂപീകരണങ്ങളിൽ ഇന്നും പ്രതിധ്വനിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
*അതിദാരിദ്ര്യ നിർമ്മാർജ്ജനം*
നമ്മുടെ സഹോദരങ്ങളിൽ ആരും പട്ടിണി കിടക്കുകയോ, കിടപ്പാടമില്ലാതെ അലയുകയോ, ചികിത്സ കിട്ടാതെ മരിക്കുകയോ ചെയ്യുന്ന അവസ്ഥ ഉണ്ടാകരുത് എന്ന നിശ്ചയദാർഢ്യത്തോടെ നാം ഏറ്റെടുത്ത ചരിത്ര ദൗത്യമാണ് മഹത്തായ ഈ കേരളപ്പിറവി ദിനത്തിൽ ഇന്നിവിടെ പൂർത്തിയാകുന്നത്. ഈ നേട്ടം ഏതൊരു കേരളീയനും അഭിമാനിക്കാവുന്ന ഒന്നാണ്. ഇവിടെ യാഥാർത്ഥ്യമായത് കേവലം ഒരു ക്ഷേമ പദ്ധതിയല്ല, ഇത് ആരുടേയും ഔദാര്യവുമല്ല. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന സാമ്പത്തിക സമത്വം എന്ന അടിസ്ഥാന മൂല്യത്തിന്റെ പ്രായോഗിക സാക്ഷാത്കാരമാണ്. പാവപ്പെട്ടവന്റെ അവകാശമാണ്.
നാല് ലക്ഷത്തോളം ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവർ അക്ഷരാർത്ഥത്തിൽ ഓരോ വീട്ടിലും കയറിയിറങ്ങി, ഓരോ ജീവിതവും തൊട്ടറിഞ്ഞ്, തന്റെ അയൽവാസി പട്ടിണിയിലാണോ എന്ന് മനസിലാക്കി നടത്തിയ ബൃഹത്തായ ഒരു ജനകീയ പ്രക്രിയയിലൂടെയാണ് ഈ യജ്ഞത്തിന് തുടക്കമായത്. ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി, ഗ്രാമസഭകളുടെ അംഗീകാരത്തോടെ 64,006 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി. എല്ലാ കുടുംബങ്ങൾക്കും ഒരേ സഹായം നൽകുന്ന സാമ്പ്രദായിക രീതിക്ക് പകരം, ഓരോ കുടുംബത്തിന്റെയും കണ്ണീരൊപ്പുന്ന, അവരുടെ സവിശേഷ പ്രശ്‌നങ്ങൾ വിശകലനം ചെയ്ത് വേണ്ട പരിഹാരങ്ങൾ ഉറപ്പാക്കുന്ന 'മൈക്രോപ്ലാനുകൾ' രൂപപ്പെടുത്തി.
ഉദാഹരണത്തിന്, അസുഖം ബാധിച്ച് കിടപ്പിലായ, മരുന്ന് വാങ്ങാൻ നിവൃത്തിയില്ലാത്ത ഒരമ്മയ്ക്ക് വേണ്ടത് പെൻഷൻ തുക മാത്രമല്ല കൃത്യസമയത്ത് മരുന്ന് വീട്ടിലെത്തുന്നു എന്ന ഉറപ്പുമാണ്. അത് നാം പാലിയേറ്റീവ് കെയർ വഴി ഉറപ്പാക്കി. ഒറ്റയ്ക്ക് താമസിക്കുന്ന, പാചകം ചെയ്യാൻ ശേഷിയില്ലാത്ത ഒരു വയോധികന് വേണ്ടത് റേഷൻ കിറ്റ് അല്ല, പാചകം ചെയ്ത ആഹാരമാണ്. അത് നാം ജനകീയ ഹോട്ടലുകൾ വഴി അവരുടെ വീട്ടിൽ എത്തിച്ചു. ഇങ്ങനെ ഓരോ കുടുംബത്തിനും വേണ്ട കാര്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തതിന്റെ ഫലമാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്.
2022 ഏപ്രിൽ ഒന്ന് മുതൽ ഈ പട്ടികയിലുള്ള ഒരു കുടുംബം പോലും ഒരു നേരത്തെ ആഹാരത്തിനായി കൈനീട്ടേണ്ടിവരുന്നില്ല എന്ന് ഉറപ്പുവരുത്തി. 20,648 കുടുംബങ്ങൾക്ക് ആഹാരം ഉറപ്പാക്കി. 2,210 കുടുംബങ്ങൾക്ക് പാചകം ചെയ്ത ഭക്ഷണം വീട്ടിൽ എത്തിക്കുന്നു. റേഷൻ കാർഡും ആധാറും ബാങ്ക് അക്കൗണ്ടും ഇല്ലാതെ സർക്കാരിന്റെ ആനുകൂല്യങ്ങളിൽ നിന്ന് പുറന്തള്ളപ്പെട്ട, അദൃശ്യരായിപ്പോയ മനുഷ്യർക്ക് 21,263 അടിയന്തര സേവനങ്ങൾ അതിവേഗം ലഭ്യമാക്കി അവരെ സംവിധാനത്തിന്റെ ഭാഗമാക്കി. 85,721 വ്യക്തികൾക്ക് ചികിത്സയും മരുന്നും നൽകി. 5,777 പേർക്ക് പാലിയേറ്റീവ് കെയർ സേവനങ്ങൾ വീടുകളിൽ എത്തിക്കുന്നു. 'ഉജ്ജീവനം' പോലുള്ള പദ്ധതികളിലൂടെ 4,394 കുടുംബങ്ങൾക്ക് സ്വന്തമായി വരുമാനം കണ്ടെത്താനുള്ള സഹായം നൽകി.
സുരക്ഷിതമായ വീട് ഒരു സ്വപ്നമായിരുന്നവർക്ക് അത് യാഥാർത്ഥ്യമാക്കുന്നു. 5,400 ലധികം പുതിയ വീടുകൾ പൂർത്തിയാക്കുകയോ നിർമ്മിക്കുകയോ ചെയ്തു. 5,522 വീടുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. 'ആരും പിന്നിലാവരുത്' എന്നത് ഒരു മുദ്രാവാക്യമായിരുന്നില്ല. അത് ഈ സർക്കാരിന്റെ നയപരമായ ഉറപ്പാണ്. അതിലുപരി ജനങ്ങളോടുള്ള രാഷ്ട്രീയവും ധാർമ്മികവുമായ ഉത്തരവാദിത്തമാണ്. ഇന്ന്, ഈ കേരളപ്പിറവി ദിനത്തിൽ, ആ ഉറപ്പ് പാലിച്ചിരിക്കുന്നു എന്നത് അഭിമാനമാണ്.
2016 മുതൽ സർക്കാർ ക്ഷമയോടെയും നിശ്ചയദാർഢ്യത്തോടെയും നടപ്പാക്കിവരുന്ന സമഗ്രമായ ജനകീയ വികസന നയങ്ങളുടെ തുടർച്ചയും ഫലവുമാണ് ഈ നേട്ടം. 2016 ലെ 600 രൂപയിൽ നിന്ന് ക്ഷേമ പെൻഷനിപ്പോൾ 2,000 രൂപയായി വർദ്ധിപ്പിച്ചിരിക്കുന്നു. 60 ലക്ഷം പേർക്കത് ഇന്ന് മുടങ്ങാതെ എത്തിക്കുന്നു. ലൈഫ് മിഷനിലൂടെ നാലര ലക്ഷത്തിലധികം (4,68,436) ഭവനരഹിതർക്ക് അന്തസ്സുള്ള വീടുകൾ നൽകി. ഇത് കെട്ടിടം നിർമ്മിച്ച് നൽകൽ മാത്രമല്ല, ഓരോ കുടുംബത്തിനും സുരക്ഷിതത്വവും അന്തസ്സും നൽകലാണ്.
അടച്ചുപൂട്ടൽ ഭീഷണി നേരിട്ട നമ്മുടെ വിദ്യാലയങ്ങളിലേക്ക് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ 10 ലക്ഷം കുട്ടികൾ അഭിമാനത്തോടെ മടങ്ങിയെത്തി. 2021 ൽ വിദ്യാകിരണം പദ്ധതിയിലൂടെ പൊതുവിദ്യാഭ്യാസത്തിന്റെ സാർത്വകമായ വളർച്ചയും ഉയർച്ചയും ഉറപ്പാക്കി. ഇപ്പോഴിതാ ഉന്നത വിദ്യാഭ്യാസ രംഗത്ത് അഭൂതപൂർവ്വമായ നേട്ടങ്ങൾ കൈവരിക്കുകയാണ്. യുവതലമുറയ്ക്ക് കണക്ട് ടു വർക്ക് സ്‌കോളർഷിപ്പ് എന്ന നിലയിൽ വിദ്യാർത്ഥികൾക്ക് മികച്ച ജോലി ലഭിക്കാൻ സാമ്പത്തിക സഹായം നൽകുന്ന പദ്ധതി കൊണ്ടുവന്നു. പ്രതിവർഷ കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള പ്ലസ് ടു - ഐ.ടി.ഐ - ഡിപ്ലോമ - ഡിഗ്രി പഠനത്തിനുശേഷം വിവിധ നൈപുണ്യ കോഴ്‌സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി - മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതൽ 30 വയസ്സ് വരെയുള്ള യുവതീ-യുവാക്കൾക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം നൽകുകയാണ്. 5 ലക്ഷം യുവജനങ്ങൾക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുക.
'ആർദ്രം മിഷനി'ലൂടെ നമ്മുടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി. ദേശീയ അംഗീകാരങ്ങൾ നമ്മുടെ ആരോഗ്യ സ്ഥാപനങ്ങളെ തേടിയെത്തിക്കൊണ്ടിരിക്കുന്നു.
സ്ത്രീജനങ്ങൾക്ക് അർഹിക്കുന്ന പരിഗണന ഉറപ്പാക്കാൻ സർക്കാർ നിരന്തരം ശ്രദ്ധിക്കുന്നു. സ്ത്രീ സുരക്ഷയ്ക്കായി നൂതനമായ ഒരു പദ്ധിയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത ട്രാൻസ് വുമൺ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് എല്ലാ മാസവും സാമ്പത്തികസഹായം ഉറപ്പാക്കുന്ന പദ്ധതിയാണിത്. 35 മുതൽ 60 വയസ്സ് വരെയുള്ള, സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപാ വീതം 'സ്ത്രീ സുരക്ഷ' പെൻഷൻ നൽകും. 31.34 ലക്ഷം സ്ത്രീകളായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ.
ദേശീയ പാതാ വികസനം യാഥാർത്ഥ്യമാവുകയാണ്. വിഴിഞ്ഞം തുറമുഖം, ഗെയിൽ പൈപ്പ് ലൈൻ, ഇടമൺ-കൊച്ചി പവർ ഹൈവേ, കൊച്ചി മെട്രോ, വാട്ടർ മെട്രോ, ഡിജിറ്റൽ യൂനിവേഴ്‌സിറ്റി, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, തീരദേശ ഹൈവേ , മലയോര ഹൈവേ, തുടങ്ങിയ പദ്ധതികളെല്ലാം യാഥാർഥ്യമായി. കേന്ദ്ര സർക്കാർ വിറ്റഴിക്കാൻ ശ്രമിച്ച പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുത്ത് ലാഭത്തിലാക്കി പൊതുമേഖലയെ സംരക്ഷിക്കുന്ന, രാജ്യത്തിനു മാതൃകയായ ബദൽ നയത്തിന്റെ വിജയമാണ് നാം സ്ഥിതീകരിച്ചത്.
ഈ നേട്ടങ്ങളിലേക്കുള്ള പാതയിൽ നിരവധി പ്രതിസന്ധികളാണ് നമുക്ക് മുന്നിലുണ്ടായിരുന്നത്.ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളെയാണ് ഈ സർക്കാർ അഭിമുഖീകരിച്ചത്. ഒന്നിനുപുറകെ ഒന്നായി പ്രകൃതിക്ഷോഭങ്ങൾ, മഹാപ്രളയങ്ങൾ, നിപ്പ, തുടർന്ന് ലോകത്തെയാകെ നിശ്ചലമാക്കിയ കോവിഡ്-19 മഹാമാരി. പക്ഷേ, കേരളം പതറിയില്ല. നമ്മൾ തകർന്നുപോയില്ല. ഒരുമിച്ച് നിന്നു. പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാനും, മഹാമാരിക്കാലത്ത് ഒരു വീടും പട്ടിണികിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും തയ്യറായി സർക്കാർ ജനങ്ങൾക്ക് സംരക്ഷണം ഒരുക്കി.
*നവകേരളത്തിനായി ഒരുമിച്ച് മുന്നോട്ട്*
ഇന്ന് നാം ഇവിടെ പ്രഖ്യാപിച്ച അതിദാരിദ്ര്യ നിർമ്മാർജ്ജനം, കേരളം ലോകത്തിനു മുന്നിൽവെക്കുന്ന 'ജനപക്ഷ ബദൽ വികസന മാതൃക'യുടെ വിജയമാണ്. നവ ഉദാരവൽക്കരണ നയങ്ങൾ രാജ്യത്ത് അസമത്വം വർദ്ധിപ്പിക്കുമ്പോൾ, സമ്പത്ത് ചിലരുടെ കൈകളിൽ മാത്രം കുന്നുകൂടുമ്പോൾ, എല്ലാ ജനവിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന, ആർദ്രതയുള്ള, സമത്വത്തെ ഉയർത്തിപ്പിടിക്കുന്ന ക്ഷേമ മാതൃക സാധ്യമാണെന്ന് കേരളം നെഞ്ചുവിരിച്ച് തല ഉയർത്തി ലോകത്തോട് പറയുകയാണ്.
ഇത് കേവലം ഒരു സർക്കാരിന്റെ മാത്രം നേട്ടമായി ഞങ്ങൾ കാണുന്നില്ല. മറിച്ച്, എല്ലാ പ്രതിസന്ധികളെയും ഐക്യത്തോടെ നേരിട്ട, നവകേരളത്തിനായി നിലകൊണ്ട ഈ നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടേതുമാണ്. തന്റെ അയൽവീട്ടിലെ അതിദരിദ്ര കുടുംബത്തെ കണ്ടെത്തിയ കുടുംബശ്രീ പ്രവർത്തകയുടേതാണ് ഈ വിജയം. അവർക്ക് മരുന്ന് എത്തിച്ച സന്നദ്ധപ്രവർത്തകന്റേതാണ്, ഈ ജനകീയ യജ്ഞത്തിൽ പങ്കാളികളായ ഓരോ ഉദ്യോഗസ്ഥന്റെയും, എല്ലാത്തിനുമുപരി ഈ സർക്കാരിൽ വിശ്വാസമർപ്പിച്ച നിങ്ങൾ ഓരോരുത്തരുടേതുമാണ് ഈ വിജയം.
നമ്മുടെ ലക്ഷ്യം ഇവിടെ അവസാനിക്കുന്നില്ല. അതിദാരിദ്ര്യ നിർമ്മാർജ്ജനം ഒരു അവസാനമല്ല, ഒരു തുടക്കമാണ്. ആകസ്മികമായ പ്രതിസന്ധികളിൽ അകപ്പെടുന്നവർക്കുപോലും സുരക്ഷിതത്വം ഉറപ്പാക്കുന്ന, സമ്പൂർണ്ണമായ ഒരു സാമൂഹികഘടന സൃഷ്ടിക്കുക എന്നതാണ് നമ്മുടെ ആത്യന്തിക ലക്ഷ്യം. ഈ ജനകീയ ബദൽ നയം ഒരു തടസ്സവുമില്ലാതെ തുടരേണ്ടത് ഈ നാടിന്റെ അനിവാര്യതയാണ്. ആ നവകേരളം യാഥാർത്ഥ്യമാക്കാൻ കേരളജനതയാകെ ഒപ്പമുണ്ടെന്ന ഉറച്ച വിശ്വാസം സർക്കാരിന് ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിനെ വിഭജിക്കുന്ന, പിന്നോട്ടുവലിക്കുന്ന എല്ലാ ശക്തികളെയും ഒറ്റക്കെട്ടായി ചെറുത്ത്, കൂടുതൽ ഐശ്വര്യപൂർണ്ണമായ, സമത്വസുന്ദരമായ ഒരു നവകേരളത്തിനായി ഏവർക്കും ഒരുമിച്ച് മുന്നേറാമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതിദാരിദ്ര്യമുക്ത സംസ്ഥാനത്തിന്റെ കേരള മാതൃകയുടെ സ്റ്റാറ്റസ് റിപ്പോർട്ട് മമ്മൂട്ടിക്കും അതിദാരിദ്ര്യ നിർമ്മാർജ്ജനാന്തര പദ്ധതിയുടെ രൂപരേഖ സംസ്ഥാന പ്ലാനിങ് ബോർഡ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രനും നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ റിപ്പോർട്ട് അവതരിപ്പിച്ചു. സ്പീക്കർ എ. എൻ. ഷംസീർ മുഖ്യാതിഥിയും നടൻ മമ്മുട്ടി വിശിഷ്ടാതിഥിയുമായി. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് സ്വാഗതവും തദ്ദേശവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി. വി. അനുപമ നന്ദിയും പറഞ്ഞു. സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളിൽ നിന്നുള്ള വ്യക്തിത്വങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.