+

സംസ്ഥാനത്ത് അടയ്ക്കായുടെ വില കുതിച്ചുയരുന്നു

സംസ്ഥാനത്ത് അടയ്ക്കായുടെ വില കുതിച്ചുയരുന്നു

കോട്ടയം : കേരളത്തിൽ തേങ്ങയുടെ വില കുതിച്ചുയരുന്നതിനൊപ്പം അടയ്ക്കയുടെ വിലയും കുതിക്കുകയാണ്. സംസ്ഥാനത്തെ ചന്തകളിൽ നാടൻ അടയ്ക്കയുടെ വരവ് കുറഞ്ഞതാണ് വില കുതിച്ചുയരാൻ കാരണമാകുന്നത്. നിലവിൽ ഒരു അടയ്ക്കാ വേണമെങ്കിൽ 13 രൂപ നൽകേണ്ട സാഹചര്യമാണ്. ഒരാഴ്ച്ചയ്ക്കിടെയാണ് അടയ്ക്കയുടെ വിലയിൽ ഇത്രയേറെ വർധനവുണ്ടായത്. നേരത്തേ എട്ടു രൂപ വരെയായിരുന്നു ഒരു അടയ്ക്കയുടെ വില. ഒരാഴ്ച്ചയ്ക്കിടെ അഞ്ചു രൂപയുടെ വർധനവാണുണ്ടായത്.

മംഗലാപുരം, മേട്ടുപ്പാളയം, സത്യമംഗലം, ആനമല തുടങ്ങിയ സ്ഥലങ്ങളിലെ അടയ്ക്കയാണ് സംസ്ഥാനത്തെ വിപണികളിൽ ഇപ്പോൾ ലഭിക്കുന്നത്. നാടൻ അടയ്ക്കയേക്കാൾ വലുപ്പമുണ്ട് എന്നതും ഏത് കാലത്തും ഇവിടങ്ങളിൽ നിന്നും അടയ്ക്ക ലഭിക്കും എന്നതുമാണ് ഈ പ്രദേശങ്ങളെ വ്യാപാരികൾ ആശ്രയിക്കാൻ കാരണം. ചില സ്ഥലങ്ങളിൽ ശ്രീലങ്കൻ അടയ്ക്കയും സുലഭമാണ്. കിലോ 260 രൂപ നിരക്കിൽ മൊത്തവിൽപ്പനക്കാർ വാങ്ങുന്ന അടയ്ക്ക എണ്ണിയാണ് ചില്ലറ വിൽപ്പന.

കാലാവസ്ഥാവ്യതിയാനമാണ് കേരളത്തിലെ അടയ്ക്കാ കർഷകരെ പ്രതികൂലമായി ബാധിച്ചത്. കാലാവസ്ഥയിലെ മാറ്റം അടയ്ക്ക മൂക്കുന്നതിനും പഴുക്കുന്നതിനും കാലതാമസം വരുന്നത് വിപണിയിലേക്കുള്ള വരവിനെ ബാധിച്ചിട്ടുണ്ട്. ഏപ്രിൽ, മേയ് മാസത്തോടെ കേരളത്തിലെ അടയ്ക്ക തീർന്നാൽ മറയൂർ, കോഴിക്കോട് ഭാഗത്തുനിന്നുള്ള അടയ്ക്ക വിപണിയിലെത്തും. ഓഗസ്റ്റ് പകുതിയോടെ വീണ്ടും നാടൻ അടയ്ക്ക എത്തും.

മരത്തിൽ കയറി അടയ്ക്ക പറിക്കുന്നതിനുള്ള ബുദ്ധിമുട്ടും കൊട്ടപ്പാക്കിനുള്ള പ്രിയവും കാരണം കൂടുതലാളുകളും താഴെവീഴുന്നവ ഉണക്കി തൊണ്ട് പൊളിച്ച് വിൽക്കുകയാണ്. മുമ്പ് മലബാർ മേഖലയിലായിരുന്നു ഇത്തരം അടയ്ക്കയ്ക്ക് ഡിമാൻണ്ടെങ്കിൽ ഇപ്പോൾ മധ്യതിരുവിതാംകൂറിലും ഉണങ്ങിയതാണ് വിപണിയിലെത്തുന്നത്. കൊട്ടപ്പാക്കിന് കിലോയ്ക്ക് 400-ന് മുകളിൽ വില വന്നിരുന്നു.

facebook twitter