കോട്ടയം: പാലായിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. ഇടമറ്റം മുകളേൽ ഗോപാലകൃഷ്‌ണൻ നായരുടെ മകൻ രാജേഷ് (43) ആണ് മരിച്ചത്. ബസിൽ ഉണ്ടായ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ പാലായിലെ വിവിധ ആശുപത്രികളിലേയ്ക്ക് മാറ്റി.
ഇതിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. പാലാ-പൈക റൂട്ടിലാണ് അപകടം നടന്നത്. ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ടിടിസി ജംഗ്ഷനിൽ നിന്ന് ആളെ കയറ്റി ചീങ്കല്ല് ജംഗ്ഷനിൽ എത്തുന്നതിന് മുൻപായിരുന്നു അപകടം. മുണ്ടാട്ട് മില്ലിന് സമീപമുള്ള കലുങ്കിൽ ഇടിച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.