തൃശ്ശൂർ:അന്തിക്കാട് രോഗിയുമായി പോകുന്ന ആംബുലൻസിന്റെ വഴി തടഞ്ഞ് സ്വകാര്യ ബസുകൾ. തൃശ്ശൂർ-വാടാനപ്പള്ളി സംസ്ഥാനപാതയിൽ കാഞ്ഞാണി സെന്ററിൽ ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. പുത്തൻപീടികയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് അമിത രക്തസ്രാവം മൂലം ഗുരുതരാവസ്ഥയിലായ രോഗിയുമായി തൃശ്ശൂരിലേക്കുപോയ ആംബുലൻസാണ് അഞ്ചുമിനിറ്റിലേറെ വഴിയിൽ കുടുങ്ങിയത്.
ഗതാഗതക്കുരുക്കുമൂലം റോഡിൽ തിരക്കുണ്ടായിരുന്നെങ്കിലും ആംബുലൻസ് പോകുന്ന വശത്ത് വാഹനങ്ങളുണ്ടായിരുന്നില്ല. സൈറൺ മുഴക്കിവരുന്ന ആംബുലൻസിനെ കണ്ടിട്ടും ഗൗനിക്കാതെ സ്വകാര്യബസുകൾ ഈ വരിയിലേക്ക് വാഹനം കയറ്റിയെടുക്കുകയായിരുന്നു. ശ്രീമുരുക, മണിശ്രീ, സെയ്‌ന്റ് മേരീസ് എന്നീ ബസുകളാണ് തെറ്റായ ദിശയിൽ കയറി വന്ന് ആംബുലൻസിന്റെ വഴി മുടക്കിയത്.
ആംബുലൻസ് ജീവനക്കാർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ദൃശ്യങ്ങളടക്കം ആംബുലൻസ് ഡ്രൈവർ അന്തിക്കാട് പോലീസിൽ പരാതി നൽകി. ബസ് ജീവനക്കാർക്കെതിരേ കേസെടുത്തു. കർശന നടപടിയുണ്ടാകുമെന്ന് അന്തിക്കാട് പോലീസും ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.യും അറിയിച്ചു.