പുതുക്കാട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് പൊലീസ്.ആർഡിഒയുടെ സാന്നിധ്യത്തില്‍ ഇന്ന് കുട്ടികളെ മറവുചെയ്ത സ്ഥലം പരിശോധിക്കും. ചോദ്യം ചെയ്യല്‍ പൂർത്തിയാക്കി ഭവിനെയും അനീഷയെയും ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
അനീഷ ഗര്‍ഭിണിയാണെന്ന് അയല്‍വാസികള്‍ മുൻപ് സംശയിച്ചിരുന്നു. ഇതിനെചൊല്ലി അയല്‍വാസികളുമായി തർക്കമുണ്ടായിരുന്നു. അയല്‍വാസി ഗിരിജയെ അനീഷയുടെ സഹോദരൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. അപവാദം പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് അനീഷയുടെ കുടുംബം 2021ല്‍ പരാതിയും നല്കി. കൊലപാതക വിവരം പുറത്തുവന്നതോടെ അന്വേഷണത്തിന്റെ ഭാഗമായി ഗിരിജയുടെ മൊഴിയും രേഖപ്പെടുത്തി.
ആദ്യത്തെ കുട്ടിയെ കൊലപ്പെടുത്തിയത് 2021 നവംബർ ആറിനും രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയത് 2024 ഓഗസ്റ്റ് 29നുമാണെന്നാണ് കണ്ടെത്തല്‍. തുണിയില്‍ പൊതിഞ്ഞ് സൂക്ഷിച്ച കുഞ്ഞിൻ്റെ മൃതദേഹം ഓഗസ്റ്റ് 30ന് അനീഷ, ഭവിൻ്റെ വീട്ടിലെത്തിച്ചു. വീടിന് പിന്നിലെ തോട്ടില്‍ കുഴിച്ചു മൂടിയ മൃതദേഹം നാല് മാസങ്ങള്‍ക്ക് ശേഷമാണ് പുറത്തെടുത്തത്. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലിന് ശേഷമാണ് അനീഷ കുറ്റം സമ്മതിച്ചത്. ആദ്യത്തെ കുഞ്ഞ് പ്രസവത്തില്‍ തന്നെ മരിച്ചുവെന്നായിരുന്നു ഇരുവരും ആദ്യം പൊലീസില്‍ മൊഴി നല്‍കിയത്.