റഹീം കേസ് 12-ാം തവണയും മാറ്റിവെച്ചു ; കേസ് ഡയറി പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന് കോടതി

01:55 PM May 05, 2025 |


റിയാദ്: കേസ് ഡയറി വീണ്ടും പരിശോധിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് റിയാദ് ക്രിമിനൽ കോടതി റഹീം കേസ് 12-ാം തവണയും മാറ്റിവെച്ചു. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിെൻറ മോചനകാര്യത്തിലുള്ള തീരുമാനം ഇനിയും നീളും. തിങ്കളാഴ്ച രാവിലെ 10ന് സിറ്റിങ് ആരംഭിച്ച് ഒരു മണിക്കൂറിന് ശേഷം കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയാണെന്ന് കോടതി അറിയിക്കുകയായിരുന്നു.

പതിവുപോലെ ജയിലിൽനിന്ന് അബ്ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും റഹീം കുടംബത്തിെൻറ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവ്വൂരും ഓൺലൈൻ കോടതിയിൽ പങ്കെടുത്തു. അടുത്ത സിറ്റിങ് തീയതി കോടതി പിന്നീട് അറിയിക്കും. ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നൽകിയതോടെ വധശിക്ഷ കോടതി ഒമ്പത് മാസം മുമ്പ് ഒഴിവാക്കിയിരുന്നു. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പാവാത്തതാണ് ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കുന്നത്.

റിയാദിലെ ഇസ്കാൻ ജയിലിൽ കഴിയുന്ന റഹീമിെൻറ തടവുകാലം 19ാം വർഷമായി. കേസിെൻറ ആദ്യകാലം മുതലുള്ള ഒറിജിനൽ കേസ് ഡയറി ഗവർണറേറ്റിൽനിന്ന് തിരികെ വളിച്ച് പുനഃപരിശോധനക്ക് വിധേയമാക്കുന്നത് കൊണ്ടാണ് മോചനകാര്യത്തിലെ തീരുമാനം നീളുന്നത്. ഒൗദ്യോഗിക ചാനലുകളിലൂടെ ഫയൽ കോടതിയിലെത്താൻ സ്വാഭാവിക കാലതാമസം നേരിട്ടിരുന്നു.

പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ സാധാരണ തടവുശിക്ഷയാണ് വിധിക്കുക. 19 വർഷമായി തടവിലായതിനാൽ ഇനി തടവുശിക്ഷ വിധിച്ചാലും അതുവരെ അനുഭവിച്ച തടവുകാലം ശിക്ഷയായി പരിഗണിച്ച് മോചനം നൽകാനാണ് സാധ്യത. എന്തായാലും കോടതിയുടെ അന്തിമവിധിതീർപ്പിനാണ് അബ്ദുൽ റഹീമിെൻറയും ലോകമലയാളികളുടെയും കാത്തിരിപ്പ്.

ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ആണ് ലോകവ്യാപകമായി മലയാളികൾ ചേർന്ന് പിരിച്ച് നൽകിയത്. അങ്ങനെ സമാഹരിച്ച പണമാണ് മരിച്ച സൗദി ബാലെൻറ കുടുംബത്തിന് ദിയാധനമായി നൽകിയത്. അതിനെ തുടർന്ന് അവർ മാപ്പ് നൽകുകയും കോടതി വധശിക്ഷ റദ്ദാക്കുകയും ചെയ്തു. ഇത് പ്രൈവറ്റ് റൈറ്റ് പ്രകാരമുള്ള കേസിലുള്ള തീർപ്പ് മാത്രമായിരുന്നു. പബ്ലിക് റൈറ്റ് പ്രകാരമുള്ള വിധിതീർപ്പിന് കോടതിയിൽ ആദ്യം മുതൽ തുടങ്ങേണ്ടതുണ്ടായിരുന്നു. അതിനായുള്ള ആദ്യ സിറ്റിങ് കഴിഞ്ഞ വർഷം ഒക്ടോബർ 21നാണ് നടന്നത്.

എന്നാൽ ബെഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബെഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെച്ചു. അതിന് ശേഷം എല്ലാ മാസവും (ചില മാസങ്ങളിൽ രണ്ട് തവണ) കോടതി കേസ് പരിഗണിക്കുന്നുണ്ടെങ്കിലും തീർപ്പിലെത്തുന്നില്ല. 2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിെൻറ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012ലാണ് വധശിക്ഷ വിധിച്ചത്. ഹൗസ് ഡ്രൈവർ വിസയിലെത്തി മൂന്നാം മാസത്തിലാണ് യുവാവിെൻറ ജീവിതമാകെ കീഴ്മേൽ മറിച്ച സംഭവമുണ്ടായത്.