നീലഗിരി: 15കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 31കാരന് ജീവപര്യന്തം തടവ്. ഊട്ടി മഹിളാ കോടതിയുടേതാണ് ഉത്തരവ്. പ്രതിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ കോടതി വെറുതെവിട്ടു. തമിഴ്‌നാട് നീലഗിരിയിൽ 2020 ജനുവരിയിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്കൂളിലേക്ക് പോകാനായി ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന പതിനഞ്ചുകാരിയെ പ്രതി മുരളി കാറിലേക്ക് ബലമായി പിടിച്ചുകയറ്റുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗോപാലകൃഷ്ണനെ വീട്ടിൽ ഇറക്കിവിട്ട പ്രതി, പിന്നീട് ഒരു വർക്ഷോപ്പിലേക്ക് കൊണ്ടുപോയി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിറ്റേന്ന് രാവിലെ സ്കൂളിനടുത്ത് പെൺകുട്ടിയെ ഇറക്കിവിട്ട മുരളി, പീഡന വിവരം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തി.
എന്നാൽ പെൺകുട്ടി പീഡന വിവരം അമ്മയോട് പറഞ്ഞു. തുടർന്ന് അമ്മ പാെലീസിനെ സമീപിക്കുകയായിരുന്നു. അമ്മയുടെ പരാതിയിൽ കേസെടുത്ത കുനൂർ പൊലീസ് പോക്സോ നിയമപ്രകാരം മുരളിയെയും, ഗോപാലകൃഷ്ണനെയും അറസ്റ്റു ചെയ്തു. മുരളിക്കെതിരെ ചുമത്തിയ 4 കുറ്റങ്ങളും തെളിഞ്ഞെന്ന് വ്യക്തമാക്കിയ കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 15,000 രൂപ പിഴയും ചുമത്തി. ഗോപാലകൃഷ്ണൻ കുറ്റക്കാരൻ അല്ലെന്നും കോടതി ഉത്തരവിട്ടു. പെൺകുട്ടിക്ക് സംസ്ഥാന സക്കാർ 2 ലക്ഷം രൂപ ധനസഹായം നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.