സംസ്ഥാനത്ത് ചെങ്കണ്ണ് പടരുന്നു; അശ്രദ്ധ കാണിച്ചാൽ സങ്കീർണമാകും,

10:00 AM Oct 23, 2025 | Kavya Ramachandran

കണ്ണൂർ: സംസ്ഥാനത്ത്  ചെങ്കണ്ണ് പടരുന്നു. കഴിഞ്ഞ വർഷം കൂടുതലും വൈറസായിരുന്നു രോഗാണുവെങ്കിൽ ഇത്തവണ ബാക്ടീരിയ കാരണം ഉണ്ടാകുന്ന കൻജൻക്റ്റിവൈറ്റിസ് ആണ് പടരുന്നത്. അതിനാൽ കണ്ണിൽ പീള അടിയുന്നത്‌ കൂടുതലാണ്. കുട്ടികൾ ഉൾപ്പെടെ ഒട്ടേറെ രോഗികൾ ആസ്പത്രികളിൽ ചികിത്സ തേടുന്നുണ്ട്. സാധാരണമായി ഒരാഴ്ചകൊണ്ട് ഭേദമായിരുന്ന രോഗം മാറാൻ രണ്ടാഴ്ചവരെ എടുക്കുന്നു. 

പെട്ടെന്ന് പടരാൻ സാധ്യതയുള്ള നേത്രരോഗമാണിത്. ഒരാൾക്ക്‌ രോഗം ബാധിച്ചാൽ വീട്ടിലെ മറ്റുള്ളവർക്കും വരാൻ സാധ്യത ഏറെയാണ്. എങ്കിലും ശ്രദ്ധിച്ചാൽ രോഗം തടയാൻ സാധിക്കും. അശ്രദ്ധ കാണിച്ചാൽ രോഗം സങ്കീർണമാകാനും സാധ്യതയുണ്ട്. ചെങ്കണ്ണ് വന്നാൽ നേത്രരോഗവിദഗ്ധന്റെ സേവനം തേടണം. കൃത്യമായി മരുന്നുപയോഗിക്കുകയും വേണം.

നേത്രപടലത്തിലുണ്ടാകുന്ന അണുബാധയാണ് കൻജൻക്റ്റിവൈറ്റിസ് എന്ന ചെങ്കണ്ണ് ഉണ്ടാക്കുന്നത്. അണുബാധ ബാക്ടീരിയയോ വൈറസോ മൂലമാകാം. രോഗിക്ക് പൂർണവിശ്രമം വേണം. കണ്ണിന് ആയാസം നൽകുന്ന പ്രവൃത്തികളിൽനിന്ന് വിട്ടുനിൽക്കണം. രോഗി ടിവി, മൊബൈൽ എന്നിവ നോക്കിയിരിക്കരുത്.

രോഗലക്ഷണങ്ങൾ

കണ്ണിൽ ചുവപ്പുനിറം, കണ്ണീരൊലിപ്പ്, ചൊറിച്ചിലും അസ്വസ്ഥതയും, കൺപോളകളിൽ വീക്കവും തടിപ്പും. രാവിലെ എഴുന്നേൽക്കുമ്പോൾ പീള കാരണം കണ്ണ് തുറക്കാൻ പ്രയാസം, പ്രകാശം തട്ടുമ്പോൾ കണ്ണിൽ അസ്വസ്ഥത. കണ്ണിൽ കരടു പോയതുപോലെ തോന്നൽ.

ചെങ്കണ്ണ് പ്രതിരോധിക്കാൻ

    ഏറ്റവും ഫലപ്രദമായ പ്രതിരോധം വ്യക്തിശുചിത്വമാണ്.
    കൈ വൃത്തിയായി കഴുകാതെ കണ്ണിലോ മൂക്കിലോ തൊടരുത്.
    രോഗി മറ്റുള്ളവരുമായി ഇടപഴകരുത്. രോഗം ബാധിച്ച ആളുകളുമായി ശാരീരിക അകലം പാലിക്കുക.
    കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടെ കഴുകുക.
    രോഗി ഉപയോഗിച്ച തൂവാല, ടവൽ, സോപ്പ്, മൊബൈൽഫോൺ, പേന, പേപ്പർ തുടങ്ങിയ വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക.
    പ്ലെയിൻ കണ്ണട അല്ലെങ്കിൽ സൺഗ്ലാസ് ധരിക്കുക.
    ചെങ്കണ്ണ് ബാധിച്ച കുട്ടികളെ രോഗം ഭേദമാകുംവരെ സ്കൂളിൽ വിടാതിരിക്കുക.