വയനാട് : ചീരാലിൽ ജനവാസ കേന്ദ്രത്തിൽ കടുവയെ കണ്ടതിനെ തുടർന്ന് പ്രദേശവാസികൾ ആശങ്കയിൽ. ഇന്ന് രാവിലെ 9 മണിയോടെയാണ് ചീരാൽ പഴൂർ റോഡിൽ പണിക്കരുപടിയിൽ വെച്ച് പ്രദേശവാസി ജിതേഷ് കടുവയെ കണ്ടത്.
ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുണ്ടക്കൊല്ലിയിലും കടുവയെ കണ്ടതായി സൂചനകളുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ചീരാൽ മേഖലയിൽ കടുവാ ഭീഷണി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ജനവാസ മേഖലയിൽ വീണ്ടും കടുവയെ കണ്ടത് നാട്ടുകാരിൽ ഭീതിയുണ്ടാക്കിയിട്ടുണ്ട്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും വനം വകുപ്പും സംയുക്തമായി പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുകയാണ്. അതുവരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.