ശബരിമല : ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ മുന്നൊരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് വനം വകുപ്പുമന്ത്രി എ. കെ. ശശീന്ദ്രൻ അറിയിച്ചു. ഒരാഴ്ച്ചയ്ക്കുള്ളിൽ മുഴുവൻ പ്രവർത്തനങ്ങളും പൂർത്തീകരിക്കും. മണ്ഡല- മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി വനം മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. തീർത്ഥാടകർക്കായി കൂടുതൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്താനും പരമ്പരാഗത പാതയിലെ തീർത്ഥാടകരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും പരമ്പരാഗതപാതയിലെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റി സമയബന്ധിതമായി യാത്രായോഗ്യമാക്കണമെന്നും മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. അഴുതക്കടവ് വഴിയുള്ള തീർത്ഥാടകരുടെ പ്രവേശനം ക്രമീകരിക്കുന്നതിന് പോലീസ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിവരുടെ സഹകരണം ഉണ്ടാകണം. ഇക്കാര്യത്തിൽ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് യോഗം വിളിക്കാനും തീരുമാനമായി. അന്തിമ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ നവംബർ 11-ന് മുൻപായി യോഗം ചേരാനും തീരുമാനിച്ചു.
വനം വകുപ്പുമന്ത്രിയുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ വനം-വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മിൻഹാജ് ആലം, മുഖ്യവനം മേധാവി രാജേഷ് രവീന്ദ്രൻ, സതേൺ സർക്കിൾ സി.സി.എഫ് കമലാഹർ, പെരിയാർ ടൈഗർ റിസർവ്വ് ഫീൽഡ് ഡയറക്ടർ പി. പി. പ്രമോദ്, ദേവസ്വം കമ്മീഷണർ ബി. സുനിൽ കുമാർ, ആർ.ഡി.ഒ കോട്ടയം, അടൂർ, എ.ഡി.എം ഇടുക്കി, ദേവസ്വം ചീഫ് എഞ്ചിനീയർ, മറ്റ് ബന്ധപ്പെട്ട ഉദ്യോസ്ഥർ സംബന്ധിച്ചു.