
കൊച്ചി : നടിയുടെ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം. ഇന്നലെ രാത്രി മുബൈയിൽ നിന്ന് കൊച്ചിയിലെത്തിച്ച സനൽകുമാർ ശശിധരൻറെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം പൊലീസ് മജിസ്ട്രേറ്റിൻറെ വീട്ടിൽ ഹാജരാക്കുകയായിരുന്നു. തുടർന്ന് മജിസ്ട്രേറ്റ് ജാമ്യത്തിൽ വിടുകയായിരുന്നു. സ്വന്തം ജാമ്യത്തിലാണ് സനൽകുമാർ ശശിധരനെ വിട്ടത്. ഇന്നലെ രാത്രി വൈകിയാണ് മജിസ്ട്രേറ്റിൻറെ വീട്ടിൽ സനൽകുമാറിനെ എത്തിച്ചത്. തുടർനടപടികളുടെ ഭാഗമായി ഇന്ന് രാവിലെ സനൽകുമാർ ശശിധരൻ കോടതിയിൽ നേരിട്ട് ഹാജരായി. ആലുവ സിജെഎം കോടതിയിലാണ് ഹാജരായത്. നടിയെ ശല്യപ്പെടുത്തിയെന്ന പരാതിയിലാണ് പൊലീസ് സനൽകുമാർ ശശിധരനെതിരെ കേസെടുത്തത്.
ലുക്ക് ഔട്ട് സർക്കുലറിൻറെ അടിസ്ഥാനത്തിൽ മുംബൈ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ച സനൽകുമാറിനെ എളമക്കര പൊലീസ് മുംബൈയിലെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. താനും നടിയും തമ്മിൽ പ്രണയത്തിലാണെന്നും പ്രണയം തകർക്കാൻ സർക്കാരും കമ്മ്യൂണിസ്റ്റ് പാർട്ടിയും ശ്രമിക്കുകയാണെന്നുമെല്ലാം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പൊലീസ് എത്തിക്കുമ്പോൾ സനൽ വിളിച്ചു പറഞ്ഞിരുന്നു. നടിയെ ശല്യം ചെയ്തെന്ന മറ്റൊരു കേസിൽ സനൽകുമാർ ശശിധരൻ ജാമ്യത്തിലാണ്. ഇതിനിടെയാണ് വീണ്ടും സമാനമായ മറ്റൊരു കേസിൽ അറസ്റ്റിലായത്.