+

നുണയും നെറികേടും അഹങ്കാരവും സംസ്‌കാര ശൂന്യതയും മാത്രം, നിങ്ങളുടെ പരിപ്പ് സ്വന്തം കലത്തിലിട്ട് വേവിച്ചാല്‍ മതി, സുജയ പാര്‍വതിക്ക് രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം

ചലചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ കുട്ടികളെ അവഗണിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ചത് വസ്തുതാവിരുദ്ധമായി പ്രചരിപ്പിച്ച റിപ്പോര്‍ട്ടല്‍ ചാനലിലെ അവതാരക സുജയ പാര്‍വതിക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം.

കൊച്ചി: ചലചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ കുട്ടികളെ അവഗണിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ചത് വസ്തുതാവിരുദ്ധമായി പ്രചരിപ്പിച്ച റിപ്പോര്‍ട്ടല്‍ ചാനലിലെ അവതാരക സുജയ പാര്‍വതിക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം.

കുട്ടികളുടെ അഭിനയമോഹവും സിനിമാ സ്വപ്നങ്ങളുമൊക്കെ തകര്‍ക്കുന്ന ഭീകരനായി എന്നെ ചിത്രീകരിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്ന് സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. വാക്കുകള്‍ വളച്ചൊടിച്ച് തനിക്ക് എതിരെയാക്കുകയായിരുന്നു. സുജയ പാര്‍വതിയുടെ മണ്ടന്‍ ചോദ്യങ്ങള്‍ക്കാണ് മറുപടി പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

സന്തോഷ് ഏച്ചിക്കാനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ഈ വര്‍ഷത്തെ ചലച്ചിത്ര അവാര്‍ഡില്‍ കുട്ടികള്‍ക്കുള്ള സിനിമകള്‍ അവാര്‍ഡിന് പരിഗണിച്ചില്ല എന്ന വിഷയവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലില്‍നിന്ന് സുജയ പാര്‍വതി എന്നെ ഇന്നലെ വിളിച്ചിരുന്നു. മുന്‍കൂട്ടി അറിയിപ്പൊന്നുമില്ലാത, തത്സമയ വാര്‍ത്തകള്‍ക്കിടയിലാണ് വിളിവന്നത്. എന്തുകൊണ്ടാണ് കുട്ടികളുടെ സിനിമകള്‍ക്ക് അവാര്‍ഡ് നല്‍കാതിരുന്നത് എന്ന ചോദ്യമുന്നയിച്ചപ്പോള്‍, ഞാനതിന് കൃത്യമായ മറുപടി നല്‍കി. എന്നാല്‍, വാര്‍ത്താ അവതാരകയുടെ ലക്ഷ്യം എന്നില്‍നിന്ന് വിവാദപരാമര്‍ശമുണ്ടാക്കുകയെന്നതായിരുന്നു. പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ തുടര്‍ച്ചയായി ചോദിക്കുകയായിരുന്നു അവര്‍. കുട്ടികളുടെ സിനിമകള്‍ക്ക് അവാര്‍ഡ് നിഷേധിച്ച്, കുട്ടികള്‍ക്കുള്ള സിനിമകളും അവരുടെ അഭിനയമോഹവും സിനിമാ സ്വപ്നങ്ങളുമൊക്കെ തകര്‍ക്കുന്ന ഭീകരനായി എന്നെ ചിത്രീകരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പ്രതിപക്ഷ ബഹുമാനമില്ലാത്ത
ഗോവിന്ദചാമിയെ
ലൈനില്‍ കിട്ടിയ തരത്തില്‍ വളരെ അപഹാസ്യമായ ഭാഷയില്‍ കുട്ടികളുടെ സിനിമയുടെ കാര്യത്തില്‍ ഞാന്‍ ഒറ്റക്ക് എടുത്ത തീരുമാനമാണ് ഇത് എന്ന വിധം ആക്ഷേപ സ്വരത്തില്‍ തട്ടിക്കേറുകയായിരുന്നു അവര്‍.
 
ഇങ്ങോട്ടുവിളിച്ചശേഷം അപമാനിക്കുന്ന രീതിയാണ് ചാനലിന്റെ ഭാഗത്തുനിന്നുണ്ടായത്. നമ്മള് എവിടെ നില്‍ക്കുന്നുവെന്നുപോലും ചിന്തിക്കാതെ, ഇങ്ങോട്ടുവിളിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നത് എന്തുതരം മാധ്യമപ്രവര്‍ത്തനമാണ്? ജൂറിയെന്നത് ഏഴംഗകമ്മിറ്റിയാണ്. അതിലെ ഭൂരിപക്ഷാഭിപ്രായമാണ് അവാര്‍ഡ് പ്രഖ്യാപനത്തില്‍ വരുന്നത്. ജൂറിയംഗമായിരുന്ന ഒരാളെ വിളിച്ച് നിങ്ങളുടെ നിലപാടുകള്‍ ശരിയല്ല എന്ന് പറയാം പക്ഷേ വിധി പ്രസ്താവിക്കുന്നതെങ്ങനെയാണ്?

പിന്നെന്തിനാണ് സര്‍ക്കാര്‍ ചെല്ലും ചിലവും എന്ന് വര്‍ഷം തോറും ജൂറി മെമ്പര്‍മാരെ വെക്കുന്നത്.?
ഈ വര്‍ഷംവന്ന കുട്ടികളുടെ സിനിമ ഏഴംഗ ജൂറി വിലയിരുത്തിയപ്പോള്‍ അവ ഒന്നുംതന്നെ കുട്ടികളുടെ മനസ്സിനെ അല്ലെങ്കില്‍ കുട്ടികളുടെ ഭാവുകത്വത്തെ പ്രതിഫലിപ്പിക്കുന്നവയായിരുന്നില്ല എന്ന് കണ്ടെത്തുകയുണ്ടായി.
കഴിവുള്ള അഭിനയശേഷിയുള്ള നിരവധി കുട്ടികള്‍ ഉണ്ടെങ്കിലും അവരെ സ്വഭാവികമായ കഥാപാത്രങ്ങളില്‍ നിന്നും അടര്‍ത്തി മാറ്റി
സൂപ്പര്‍ സ്റ്റാറുകള്‍ ജീവന്‍ നല്‍കുന്ന അമാനുഷിക വ്യക്തിത്വങ്ങളാക്കി മാറ്റുന്ന പ്രവണത ഇത്തരം സിനിമകളില്‍
ജൂറി കണ്ടെത്തി.
ഇത് സംവിധായകരുടെ 
സര്‍ഗ്ഗാത്മകമായ കഴിവുകേടാണെന്നും ജൂറി വിലയിരുത്തുകയുണ്ടായി.

കുട്ടികളുടെ സിനിമ പ്രധാനമായും ലക്ഷ്യമിടുന്നത് സമൂഹത്തോടുള്ള അവരുടെ ഉത്തരവാദിത്തം, കാരുണ്യം, ധാര്‍മ്മികത, പെരുമാറ്റശീലം എന്നിങ്ങനെയുള്ള കാര്യങ്ങളെ പ്രതിഫലിപ്പിക്കുന്നതും ക്രൂരത, അതിക്രമം, സമൂഹവിരുദ്ധമായ കാര്യങ്ങള്‍, ചിന്തകള്‍ എന്നിവയെ അകറ്റിനിര്‍ത്തുന്നതുമായിരിക്കണം. കുട്ടിത്തത്തിനുള്ളില്‍നിന്ന്
അവര്‍ക്കുമനസ്സിലാകുന്ന രീതിയില്‍ സ്വാഭാവികമായ തരത്തിലാവണം സംവിധായകന്‍ സിനിമയ്ക്ക് ദൃശ്യഭാഷയൊരുക്കേണ്ടത്.  പരിഗണനയ്ക്കുവന്ന സിനിമകളിലേറെയും നാം കണ്ടത് കുട്ടികളിലൂടെ സംവിധായകന്റെ 
മാനസികവ്യാപാരങ്ങളാണ്. അതാവരുത് കുട്ടികളുടെ സിനിമയെന്ന് ചിന്തിച്ചുറപ്പിച്ചതുകൊണ്ടാണ് അവാര്‍ഡ് പ്രഖ്യാപനത്തില്‍ കുട്ടികളുടെ സിനിമ ഉള്‍പ്പെടാതിരുന്നതെന്ന് വളരെ സഭ്യമായ ഭാഷയില്‍ ഞാന്‍ ഈ വാര്‍ത്താവതാരകയോട് വിശദീകരിക്കുകയുണ്ടായി. പക്ഷേ അവര്‍ക്കതു പോര. ക്ഷണിച്ചു വരുത്തിയവരുടെ തലയില്‍ അധിക്ഷേപത്തിന്റെ തീക്കൊള്ളി കൊണ്ട് ചൊറിഞ്ഞ് ചാനലിന്റെ ടിപിആര്‍ റേറ്റിംഗ് കൂട്ടണം.
ചാനലിന്റെ കൂടെ തന്റേയും റേറ്റിംഗ് കൂട്ടാന്‍ താല്പര്യമുള്ളവര്‍ കുറേപ്പേര്‍ ഉണ്ടാവാം.  പക്ഷേ എന്നെ നിങ്ങള്‍ അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ നിക്കരുത്. ഞാനിത്തരം പരിപാടികള്‍ വരാന്‍ മുണ്ടും മുറുക്കി ഇറങ്ങിയ ഒരാളല്ല. ഇക്കാര്യത്തില്‍ ഒരഭിപ്രായം പറയാമോ എന്ന് അപേക്ഷിച്ചപ്പോള്‍ അറിയാതെ ചാനലില്‍ വന്നു പോയതാണ്. നിങ്ങടെ വായിലുള്ളത് കേള്‍ക്കാനല്ല ഞാന്‍ പറയുന്ന കാര്യങ്ങളോട് ജനാധിപത്യപരമായി സംവദിക്കാനുള്ള മാന്യതയാണ് പത്രപ്രവര്‍ത്തക എന്ന നിലയില്‍ സുജയ കാണിക്കേണ്ടിയിരുന്നത്. മിസാറു ,തേവി നനച്ചത്, കുമുദാംശു വൃക്ഷത്തിലെ ഒരു പൂവ് എന്നിങ്ങനെ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എഴുത്തിലൂടെ ആവിഷ്‌ക്കരിച്ച കഥാ കൃത്താണു ഞാന്‍. എന്റെ സാഹിത്യ ജീവിതം പോകട്ടെ മലയാളത്തിലെ നാലു കഥകള്‍ വായിച്ച വകയില്‍ മിനിമം ബോധമുണ്ടായിരുന്നുവെങ്കില്‍ ഇത്രയും നെറികെട്ട രീതിയില്‍ നാട്ടുകാര്‍ കാണ്‍കേ നിങ്ങള്‍ എന്നോട് സംസാരിക്കുമായിരുന്നോ? ഞാന്‍ പറഞ്ഞ യഥാര്‍ത്ഥ അഭിപ്രായത്തിന്റെ തലയും വാലും വെട്ടി എന്നെ കുട്ടികളുടെ അഖില ലോക ശത്രുവാക്കി നാട്ടുകാരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ നാണമില്ലേ?
ധൈര്യമുണ്ടെങ്കില്‍ ഞാന്‍ അഞ്ചോ ആറോ മിനിട്ട് നിങ്ങളോട് സംസാരിച്ച ഭാഗം മൊത്തമായി വാര്‍ത്തയില്‍ ഇട്ടു കാണിക്ക്.
ഞാനും മാധ്യമപ്രവര്‍ത്തനം പഠിച്ച വ്യക്തിയാണ്.
പക്ഷേ നിങ്ങള്‍ കാണിക്കുന്നത് മാധ്യമ പ്രവര്‍ത്തനമല്ല. മാധ്യമ ഗുണ്ടായിസമാണ്.
'ജൂറിയുടെ അഭിപ്രായം കുട്ടികളുടെ മാനസിക നില തെറ്റിക്കും' എന്ന വിഡ്ഢിത്തം വിളമ്പിയപ്പോഴാണ്  ( സിനിമക്ക് അവാര്‍ഡ് കിട്ടാത്തതിന്റെ പേരില്‍ ചിത്തഭ്രമം വരാന്‍ മാത്രം മണ്ടന്മാരല്ല തങ്ങള്‍
എന്ന് സുജയ പാര്‍വ്വതിയെക്കാള്‍ എന്നായി  കേരളത്തിലെ കുട്ടികള്‍ക്കറിയാം )
അങ്ങനെയുള്ള കുട്ടികളെ മാനസികാരോഗ്യ ശുശ്രൂഷക്ക് വിധേയമാക്കി അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നും അത് ജൂറിയുടെ ഉത്തരവാദിത്തമല്ലെന്നുമാണ് ഞാന്‍ പറഞ്ഞത്.
അത് നിങ്ങള്‍ ഉന്നയിക്കുന്ന മണ്ടന്‍ ചോദ്യങ്ങള്‍ക്കുള്ള പരിഹാസം കലര്‍ന്ന
മറുപടിയാണെന്നു മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലും ഇത്രയും വലിയ ചാനലില്‍ ചമഞ്ഞിരിക്കുന്ന നിങ്ങള്‍ക്ക് വേണ്ടേ ബഹുമാനപ്പെട്ട സുജയ പാര്‍വ്വതി..? 
ഇങ്ങനെ
അസത്യങ്ങള്‍ മാത്രം പറഞ്ഞ് വെറും പൊള്ളയായ ശബ്ദം മാത്രമായി കാഴ്ചക്കാര്‍ക്കിടയില്‍ ചീപ്പ് ഹിറോയിസം കാണിക്കുന്ന നിങ്ങളോട് 'പോയി പണി നോക്കാ
നല്ലാതെ ' വേറെന്താണ് ഞാന്‍ പറയേണ്ടത്.
നിങ്ങളുടെ സാംസ്‌കാര ശൂന്യമായ വാര്‍ത്താ വേള കാണുന്ന കുട്ടികള്‍ നിങ്ങളില്‍ നിന്ന് എന്താണ് പഠിക്കുക എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?
നുണയും നെറികേടും അഹങ്കാരവും സംസ്‌കാര ശൂന്യതയും മാത്രം.

 മുപ്പത്തഞ്ച് കൊല്ലമായി അടിസ്ഥാന വര്‍ഗ്ഗത്തിനു വേണ്ടി എഴുത്തിലൂടെ  സംസാരിച്ചു കൊണ്ടിരിക്കുന്ന സന്തോഷ് ഏച്ചിക്കാനം
ഏതു തരക്കാരനാണെന്ന് ചോറു തിന്നുന്ന കേരളത്തിലെ വായനക്കാര്‍ക്കറിയാം.
അത് തെളിയിക്കാന്‍ എനിക്ക് സുജയയെ പ്പോലുള്ള ഒരാളുടെ ക്ലീന്‍ ചീട്ട് വേണ്ട.
നിങ്ങളുടെ പരിപ്പ് സ്വന്തം കലത്തിലിട്ട് വേവിച്ചാല്‍ മതി, അതും ചുമന്നോണ്ട് എന്റെ അടുപ്പിലേക്ക് വരാന്‍ നിക്കരുത്. കേരളത്തിലെ
ചാനലുകളിലും പത്രങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്തബോധമുള്ള  നിരവധി പത്രപ്രവര്‍ത്തക സുഹൃത്തുകളെ മാറ്റി നിര്‍ത്തി സുജയ പാര്‍വ്വതിയോട് ഞാനൊരു കാര്യം പറയാം.

വാക്കുകള്‍ക്ക് വെടിയുണ്ടയേക്കാള്‍ ശക്തിയുണ്ട്. അതുപയോഗിക്കാന്‍ അറിയാവുന്നവരേ അതു പയോഗിക്കാവൂ.
 അല്ലെങ്കില്‍ നിരപരാധികളുടെ നെഞ്ചത്ത് കൊള്ളും.
അല്ലാതെ ആവേശം സിനിമയില്‍ അംബാ ന്റെ കൈയ്യില്‍ തോക്കു കിട്ടയതുപോലെ അലക്ഷ്യമായി വെടി യുതിര്‍ത്ത് കാണുന്നവരെ ചിരിപ്പിച്ച് കൊല്ലരുത്.
 എന്റെ
പ്രിയപ്പെട്ട കുഞ്ഞുങ്ങളേ നിങ്ങള്‍ക്ക് നാളെ നല്ല സിനിമകള്‍ കിട്ടാനും കാണാനും വേണ്ടിയാണ് ജൂറി ഈ നിലപാട് എടുത്തിരിക്കുന്നത്.
സത്യം മനസ്സിലാക്കാന്‍ സമയം എടുക്കും.
കാത്തിരിക്കുക.
 

facebook twitter