തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍ശന പരിശോധനാ നടപടികള്‍ തുടരുന്നു. ജൂലൈ നാല് മുതല്‍ പത്ത് വരെ 21,058 ത്തോളം നിയമലംഘകരാണ് പിടിയിലായത്. സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീല്‍ഡ് പരിശോധനയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. 12,588 പേരും ഇഖാമ പുതുക്കാതെയും ഹുറൂബ് കേസും മറ്റുമായി താമസ നിയമം ലംഘിച്ചവരാണ്. 5,500 അതിര്‍ത്തി സുരക്ഷാ ലംഘകരും 3,000 തൊഴില്‍ നിയമലംഘകരുമാണ്.
രാജ്യത്തേക്ക് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 2,072 പേര്‍ അറസ്റ്റിലായി. ഇവരില്‍ 52 ശതമാനവും ഇത്യോപ്യന്‍ പൗരന്മാരാണ്. 47 ശതമാനം യമനികളും ഒരു ശതമാനം മറ്റ് രാജ്യക്കാരും. അനധികൃതമായി രാജ്യത്തു നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെ 28 പേര്‍ അറസ്റ്റിലായി. താമസ, ജോലി, അതിര്‍ത്തി സുരക്ഷാ നിയമലംഘകര്‍ക്ക് വിവിധ സഹായങ്ങള്‍ നല്‍കിയ 37 പേര്‍ വേറെയും പിടിയിലായിട്ടുണ്ട്. നിലവില്‍ നടപടികള്‍ നേരിടുന്ന 14,184 നിയമലംഘകരില്‍ 12,418 പുരുഷന്മാരും 1,766 സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളില്‍ 6,282 പേരെ അവരുടെ യാത്രാരേഖകള്‍ ലഭ്യമാക്കുന്നതിന് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫര്‍ ചെയ്തു. ഇവരില്‍ 3,353 പേരെ നിലവില്‍ തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കി 10,907 പേരെ നാടുകടത്തുകയും ചെയ്തു.