വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പത്തും ആറും വയസ്സുള്ള പെൺകുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസ് : 75 കാരന് ഇരട്ട ജീവപര്യന്തം തടവും പിഴയും

07:23 PM May 17, 2025 | AVANI MV



പത്തനംതിട്ട: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പത്തും ആറും വയസ്സുള്ള പെൺകുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക്  ഇരട്ട ജീവപര്യന്തം തടവും പിഴയും. തണ്ണിത്തോട് കരിമാൻതോട് ആനക്കല്ലിങ്കൽ വീട്ടിൽ ഡാനിയേലി (75) നെയാണ് പത്തനംതിട്ട അതിവേഗ  പ്രത്യേക പോക്സോ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. ഇരട്ട ജീവപര്യന്തം തടവിന് പുറമേ ഇന്ത്യൻ ശിക്ഷാ നിയമം പോക്സോ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം 33 വർഷം അധിക കഠിന തടവും  ആറര ലക്ഷം രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. പിഴ ഒടുക്കാതിരുന്നാൽ അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.

2024 മാർച്ച് 18 ഉച്ചയ്ക്കാണ്  കേസിന് ആസ്പദമായ സംഭവങ്ങൾ ഉണ്ടായത്. അയൽവാസിയായ ആറ് വയസുകാരിക്കൊപ്പം തന്റെ വീട്ടിൽ കളിച്ചുകെണ്ടിരിക്കുകയായിരുന്നു 10 വയസ്സുകാരി. വീട്ടിലെ നിത്യസന്ദർശകനായ അയൽവാസി കൂടിയായ പ്രതി വീട്ടിലേക്ക് അതിക്രമിച്ചു കയറി. കുട്ടികൾ തനിച്ചാണ് വീട്ടിലുള്ളതെന്ന് മനസ്സിലാക്കിയ തോമസ് ഇവരെ ലൈംഗിക അതിക്രമത്തിന് വിധേയരാക്കുകയായിരുന്നു. 10 വയസ്സുകാരിയോട്  ഇയാൾ തനിക്ക് കുടിവെള്ളം വേണമെന്ന് ആവശ്യപ്പെട്ടു. കുട്ടി അടുക്കളയിൽ പോയി വെള്ളം എടുത്തു കൊണ്ടുവരുമ്പോൾ, പ്രതി 6 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുന്നതാണ് കണ്ടത്. വെള്ളം വാങ്ങി കുടിച്ച ശേഷം ഇയാൾ, അതിക്രമത്തിനിരയാക്കിയ കുട്ടിയെ  ആരെങ്കിലും വരുന്നുണ്ടോ എന്ന് വാതിൽക്കൽ പോയി നോക്കാൻ പറഞ്ഞു വിട്ട ശേഷം രണ്ടാമത്തെ കുട്ടിയെയും ലൈംഗിക പീഡനത്തിന് ഇരയാക്കി.

സംഭവം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടികൾ ആരെയും അറിയിച്ചിരുന്നില്ല. എന്നാൽ കുട്ടികളുടെ പെരുമാറ്റത്തിൽ വന്ന വ്യത്യാസവും, ഭാവമാറ്റവും കണ്ട് സ്കൂളിലെ സ്റ്റുഡന്റ് കൗൺസിൽ നടത്തിയ കൗൺസിലിങ്ങിൽ 10 വയസ്സുകാരി കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.  തുടർന്ന് വിവരം തണ്ണിത്തോട് പൊലീസിനെ അറിയിച്ചതിൻറെ അടിസ്ഥാനത്തിൽ, പ്രതിക്കെതിരെ 2 കേസുകൾ രജിസ്റ്റർ ചെയ്തു. 10 വയസ്സുകാരിക്ക് എതിരെയുള്ള ലൈംഗിക അതിക്രമക്കേസ് അന്വേഷിച്ചത് അന്നത്തെ തണ്ണിത്തോട് പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ആർ ശിവകുമാർ ആയിരുന്നു. രണ്ടാമത്തെ കുട്ടി പട്ടികജാതി വിഭാഗത്തിൽപ്പെട്ടതായതിനാൽ കോന്നി ഡിവൈഎസ്പി ആയിരുന്ന പി നിയാസ് ആണ് കേസിന്റെ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

സാക്ഷിമൊഴികളുടെയും വൈദ്യ പരിശോധന ഫലങ്ങളുടെയും ഡിഎൻഎ പരിശോധന ഫലത്തിന്റെയും തെളിവുകൾ പ്രോസിക്യൂഷൻ വിചാരണ വേളയിൽ ഹാജരാക്കിയത് കോടതി പരിഗണിച്ചു. സാധാരണയിൽ നിന്നും വ്യത്യസ്തമായി ഈ രണ്ടു കേസുകളും ഒരുമിച്ചാണ് വിചാരണ നടത്തിയത്. അതിനാൽ വിചാരണ നടപടികൾ വേഗത്തിലാക്കാൻ സാധിച്ചു. ഡിഎൻഎ പരിശോധന ഫലം വരാൻ വൈകിയതുകാരണമാണ് വിധി പറയുന്നതിൽ താമസമുണ്ടായത്. ഈ കേസിന്റെ വിചാരണ പൂർത്തിയാക്കിയ ജഡ്ജ് തന്നെ, സ്ഥലം മാറി പോകുന്നതിന് മുമ്പ് കേസുകളിൽ വിധി പ്രഖ്യാപിച്ചത് സവിശേഷതയായി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് റോഷൻ തോമസ്  കോടതിയിൽ ഹാജരായി.എ എസ് ഐ ഹസീന,  സിപിഒ അപർണ എന്നിവർ പ്രോസിക്യൂഷൻ നടപടികളിൽ സഹായികളായി. ഇരു കേസുകളിലെയും അതിജീവിതകൾക്ക് പുനരധി വാസത്തിനുള്ള നഷ്ടപരിഹാരത്തുക ലഭ്യമാക്കാൻ  ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി.