+

കീം പ്രവേശന നടപടികൾ തടസപ്പെടുത്തില്ലെന്ന് സുപ്രീംകോടതി, ഹരജി നാളെ പരിഗണിക്കും

കീം പ്രവേശന നടപടികൾ തടസപ്പെടുത്തില്ലെന്ന് സുപ്രീംകോടതി, ഹരജി നാളെ പരിഗണിക്കും

ന്യൂഡൽഹി: കീം റാങ്ക് പട്ടികക്കായി സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന മാറ്റം റദ്ദാക്കിയ കേരള ഹൈകോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നുണ്ടോ എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് സുപ്രീംകോടതി. കേരള സർക്കാറിന്റെ നിലപാട് അറിയിക്കാൻ ഉത്തരവിട്ട്, ഹരജികൾ ബുധനാഴ്ച പരിഗണിക്കാനായി മാറ്റി.

വിഷയം തത്വത്തിൽ കേൾക്കാമെന്ന് വ്യക്തമാക്കിയ കോടതി റാങ്ക് പട്ടിക റദ്ദാക്കുകയോ പ്രവേശന നടപടികൾ തടസപ്പെടുത്തുകയോ ചെയ്യില്ലെന്ന് പറഞ്ഞു. ഹൈകോടതി വിധിക്കെതിരെ കേരള സിലബസ് വിദ്യാർഥികളും വിധി റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് സി.ബി.എസ്.ഇ വിദ്യാർഥികളും സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ്, വിഷയത്തിൽ കേരള സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് പരമോന്നത കോടതി ആവശ്യപ്പെട്ടത്.

ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. പുതുക്കിയ പട്ടികയിൽ റാങ്ക് കിട്ടിയ വിദ്യാർഥികളാണ് അഡ്വ. ആൽജോ ജോസഫ് മുഖേന തടസ്സഹരജി നൽകിയത്. ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകില്ലെന്നും വിദ്യാർഥികൾവേണമെങ്കിൽ സ്വന്തം നിലക്ക് സുപ്രീംകോടതിയെ സമീപിക്കട്ടെ എന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയതിനെ തുടർന്നാണ് 12 വിദ്യാർഥികൾ അഡ്വ. സുൽഫീക്കർ അലി മുഖേന കോടതിയെ സമീപിച്ചിരുന്നത്.

facebook twitter