സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ വിമർശിച്ച് സുപ്രീം കോടതി

06:52 PM May 15, 2025 | Neha Nair

ഡൽഹി : ആർമി കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ സുപ്രീം കോടതി വിമർശിച്ചു. ഹൈക്കോടതിയിൽ പോയി ക്ഷമ ചോദിക്കാനും അൽപം വിവേകം കാണിക്കാനും സുപ്രീം കോടതി പറഞ്ഞു.

മന്ത്രിയുടെ പരാമർശങ്ങൾ അസ്വീകാര്യമാണെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് ചൂണ്ടിക്കാട്ടി. ഭരണഘടനാ പദവികൾ വഹിക്കുന്ന വ്യക്തികൾ സംസാരത്തിൽ വിവേകം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിൽനിന്ന് സംരക്ഷണം തേടിയാണ് മന്ത്രി സുപ്രീം കോടതിയെ സമീപിച്ചത്.

ഓപ്പറേഷൻ സിന്ദൂറിന്റെ മുൻനിരയിലുണ്ടായിരുന്ന കേണൽ സോഫിയ ഖുറേഷിയെ ‘ഭീകരവാദികളുടെ സഹോദരി’യെന്ന് ആക്ഷേപിച്ചതിന് വിജയ് ഷായ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇൻഡോറിലെ മാൻപുർ സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. രാജ്യത്തിന്റെ ഐക്യം തകർക്കൽ, ഒരു വിഭാഗത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾക്കുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം മന്ത്രിക്കെതിരെ കേസെടുക്കാനും എഫ്ഐആറിന്റെ പകർപ്പ് ഹാജരാക്കാനും മധ്യപ്രദേശ് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. നിർദേശം ലംഘിച്ചാൽ ഡിജിപിക്കെതിരെ കോടതിയലക്ഷ്യത്തിനു കേസെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ട് മോദി പാഠം പഠിപ്പിച്ചെന്നാണ് ഇൻഡോറിൽ വിജയ് ഷാ പ്രസംഗിച്ചത്.