ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച ബെംഗളൂരു 'റിങ് റോഡ് കൊലക്കേസി'ല്‍ കീഴ്ക്കോടതി വിധി ശരിവെച്ച് സുപ്രീംകോടതിയും.കേസിലെ മുഖ്യപ്രതി ശുഭ ശങ്കരനാരായണൻ, കൂട്ടാളികളായ അരുണ്‍, വെങ്കടേഷ്, ദിനേശ് എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച വിധിയാണ് സുപ്രീംകോടതിയും ശരിവെച്ചത്. അതേസമയം, പ്രതികള്‍ക്ക് ഗവർണറുടെ മുൻപാകെ ഹർജി നല്‍കാനായി എട്ട് ആഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. നിലവില്‍ ജാമ്യത്തിലുള്ള പ്രതികളെ ജാമ്യാകാലാവധി തീരുന്നതിന് മുൻപ് അറസ്റ്റ് ചെയ്യരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
2003 ഡിസംബറിലായിരുന്നു ബെംഗളൂരുവിനെ ഞെട്ടിച്ച റിങ് റോഡ് കൊലപാതകം അരങ്ങേറിയത്. പ്രതിശ്രുത വരനായ ബി.വി. ഗിരീഷി(27)നെ ശുഭയും കാമുകനായ അരുണും കൂട്ടാളികളായ രണ്ടുപേരും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. കോളേജിലെ ജൂനിയറായ അരുണുമായി ശുഭയ്ക്കുള്ള പ്രണയവും ഇതിനെ മറികടന്ന് വീട്ടുകാർ ഗിരീഷുമായുള്ള വിവാഹം ഉറപ്പിച്ചതുമായിരുന്നു കൊലപാതകത്തിന് കാരണം.
2003 ഡിസംബർ മൂന്നാം തീയതി രാത്രി ഹോട്ടലില്‍നിന്ന് അത്താഴം കഴിക്കാനാണ് ഗിരീഷ് പ്രതിശ്രുത വധുവായ ശുഭയെ കൂട്ടിക്കൊണ്ടുപോയത്. ഭക്ഷണംകഴിച്ചതിന് ശേഷം തനിക്ക് എച്ച്.എ.എല്‍. വിമാനത്താവളത്തില്‍നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതും ലാൻഡ് ചെയ്യുന്നതും കാണണമെന്നും അവിടേക്ക് പോകാമെന്നും ശുഭ നിർബന്ധം പിടിച്ചു. ഇതനുസരിച്ച് ശുഭയുമായി ഗിരീഷ് ഇന്നർ റിങ് റോഡിലെ വിമാനത്താവള വ്യൂ പോയിന്റിലെത്തി. ഇവിടെനിന്ന് ഗിരീഷും ശുഭയും വിമാനങ്ങള്‍ കണ്ടുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ഗിരീഷിന് നേരേ ആക്രമണമുണ്ടായത്. അക്രമിസംഘം ബൈക്കിന്റെ ഷോക്ക് അബ്സോർബർ ഉപയോഗിച്ച് ഗിരീഷിനെ ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ ഗിരീഷ് പിറ്റേദിവസം ആശുപത്രിയില്‍വെച്ച് മരണത്തിന് കീഴടങ്ങുകയുംചെയ്തു.