കാസർകോട്: ഗുരുപൂർണിമദിനത്തിൽ ചില സ്‌കൂളുകളിൽ അധ്യാപകർക്ക് പാദപൂജ ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസവകുപ്പ്. സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുക്കുകയും അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർക്ക് വിദ്യാഭ്യാസമന്ത്രി നിർദേശിച്ചതിന്റെയും അടിസ്ഥാനത്തിലാണ് സ്‌കൂളുകളിൽ അധികൃതർ നേരിട്ടെത്തുന്നത്. ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാനികേതൻ, തൃക്കരിപ്പൂർ ചക്രപാണി വിദ്യാമന്ദിരം, ചീമേനി വിവേകാനന്ദ സ്‌കൂൾ എന്നിവിടങ്ങളിലാണ് നേരിട്ടെത്തി തെളിവെടുക്കുക.
തിങ്കളാഴ്ച രാവിലെ ബന്തടുക്ക സരസ്വതി വിദ്യാനികേതനിൽ ഡിഡിഇയും കാസർകോട് ഡിഇഒയും തൃക്കരിപ്പൂരിലും ചീമേനിയിലും കാഞ്ഞങ്ങാട് ഡിഇഒ, ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും അന്വേഷണത്തിനെത്തും. സ്‌കൂളുകളിലെ അധ്യാപകരിൽനിന്നും വിദ്യാർഥികളിൽനിന്നും രക്ഷിതാക്കളിൽനിന്നും സംഘം തെളിവെടുക്കും.
തിങ്കളാഴ്ച തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകും. ബന്തടുക്ക സ്‌കൂളിലെ പ്രഥമാധ്യാപിക സംഭവം വിവാദമായപ്പോൾ ശനിയാഴ്ച കാസർകോട് എഇഒക്ക് റിപ്പോർട്ട് നൽകിയിരുന്നു.