+

കാണാതായ മോഡലിന്റെ മൃതദേഹം കനാലില്‍ കഴുത്തിന് മുറിവേറ്റ നിലയില്‍ ; കാമുകന്‍ അറസ്റ്റില്‍

ജൂണ്‍ 14-ന് അഹാര്‍ ജില്ലയില്‍ ചിത്രീകരണത്തിനായി പോയതായിരുന്നു ശീതള്‍.

കാണാതായ മോഡലിന്റെ മൃതദേഹം കനാലില്‍ കഴുത്തിന് മുറിവേറ്റ നിലയില്‍. ഹരിയാനയിലെ പ്രശസ്ത മോഡല്‍ ശീതള്‍(27) എന്ന സിമ്മി ചൗധരിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച സോണിപത് ജില്ലയിലെ ഖാര്‍ഖോഡയിലെ റിലയന്‍സ് കനാലില്‍ നിന്നാണ് കഴുത്തില്‍ മുറിവേറ്റ പാടുകളോടെ മൃതദേഹം കണ്ടെടുത്തത്.
ഒരു സംഗീത ആല്‍ബത്തിന്റെ ചിത്രീകരണത്തിനായി രണ്ട് ദിവസം മുമ്പ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു ശീതളെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അവരുടെ കാമുകനെന്ന് കരുതുന്ന ഇസ്രാന സ്വദേശിയായ സുനിലെന്നയാളെ കസ്റ്റഡിയിലെടുത്തു.
ജൂണ്‍ 14-ന് അഹാര്‍ ജില്ലയില്‍ ചിത്രീകരണത്തിനായി പോയതായിരുന്നു ശീതള്‍. ഇവര്‍ മടങ്ങിയെത്താന്‍ വൈകിയതോടെ സഹോദരി നേഹ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴുത്തിന് മുറിവേറ്റ നിലയില്‍ മൃതദേഹം കനാലില്‍ കണ്ടെത്തിയത്.

ശരീരത്തിലുണ്ടായിരുന്ന ടാറ്റൂകളില്‍ നിന്നാണ് മരിച്ചത് ശീതളാണെന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. നേഹ ശനിയാഴ്ച ശീതളുമായി വീഡിയോ കോള്‍ വഴി ബന്ധപ്പെട്ടിരുന്നു. കാമുകന്‍ സുനില്‍ തന്നെ ഉപദ്രവിച്ചെന്നും ശീതള്‍ നേഹയോട് പറഞ്ഞിരുന്നതായാണ് വിവരം. ആറ് മാസം മുമ്പാണ് സുനിലിനെ ശീതള്‍ പരിചയപ്പെട്ടത്. 
'സുനില്‍ വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും ശീതള്‍ കണ്ടെത്തിയിരുന്നു. ഇതോടെ ബന്ധം ഉപേക്ഷിച്ചു. പക്ഷേ സുനില്‍ അവളെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ശനിയാഴ്ച അര്‍ദ്ധരാത്രിയില്‍ വീഡിയോ കോളിലൂടെ ശീതള്‍ എന്നെ ബന്ധപ്പെടുകയും ജോലി പൂര്‍ത്തിയാക്കിയെന്നും ഉടന്‍ വീട്ടിലെത്തുമെന്നും പറഞ്ഞു. സുനില്‍ സ്ഥലത്ത് എത്തി തന്നെ ആക്രമിച്ചതായി അവള്‍ പറഞ്ഞിരുന്നു,' നേഹ പൊലീസിനോട് പറഞ്ഞു.

facebook twitter