+

ഇഡി തോന്നിയപോലെ പ്രവര്‍ത്തിക്കാന്‍ പാടില്ല ; വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി

ഛത്തീസ്ഗഢിലെ ഒരു താപവൈദ്യുത നിലയത്തിന് കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് 2014ല്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് ഇഡി അന്വേഷണം ആരംഭിച്ചത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തോന്നിയ പോലെ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നുള്ള പരാമര്‍ശവുമായി മദ്രാസ് ഹൈക്കോടതി. അനന്തമായ അന്വേഷണ അധികാരങ്ങളുള്ള ഒരു 'സൂപ്പര്‍ കോപ്' അല്ല ഇഡി എന്നാണ് കോടതി വ്യക്തമാക്കിയത്. കള്ളപ്പണ കേസില്‍ 901 കോടി രൂപയുടെ സ്ഥിര നിക്ഷേപങ്ങള്‍ ഇഡി മരവിപ്പിച്ചത് ചോദ്യം ചെയ്തുകൊണ്ട് ചെന്നൈ ആസ്ഥാനമായുള്ള ആര്‍കെഎം പവര്‍ജെന്‍ പ്രൈവറ്റ് ലിമിറ്റഡ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുയായിരുന്നു മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് എം എസ് രമേഷ്, ജസ്റ്റിസ് വി ലക്ഷ്മിനാരായണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ ശക്തമായ പരാമര്‍ശങ്ങള്‍ നടത്തിയത്.

ഛത്തീസ്ഗഢിലെ ഒരു താപവൈദ്യുത നിലയത്തിന് കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് 2014ല്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് ഇഡി അന്വേഷണം ആരംഭിച്ചത്. എന്നാല്‍, 2017ല്‍ സിബിഐ കേസ് അവസാനിപ്പിക്കാന്‍ റിപ്പോര്‍ട്ട് നല്‍കി. കല്‍ക്കരി അനുവദിച്ചതില്‍ യാതൊരു ക്രമക്കേടും കണ്ടെത്തിയില്ലെന്നായിരുന്നു സിബിഐയുടെ റിപ്പോര്‍ട്ട്.
എന്നാല്‍, സിബിഐയുടെ ഈ റിപ്പോര്‍ട്ടില്‍ പ്രത്യേക സിബിഐ കോടതിക്ക് തൃപ്തി വരാത്തതിനെ തുടര്‍ന്ന് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടു. 2023ല്‍ സിബിഐ ഒരു അനുബന്ധ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്നത്തെ ഇന്ത്യന്‍ പീനല്‍ കോഡിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും വകുപ്പുകള്‍ പ്രകാരം പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്ന മതിയായ കുറ്റകരമായ തെളിവുകള്‍ കണ്ടെത്തിയതായി ഈ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

ഇതിനെത്തുടര്‍ന്ന്, ആര്‍കെഎംപിയുമായി ബന്ധപ്പെട്ട ഡയറക്ടര്‍മാരുടെയും ഹോള്‍ഡിംഗ് കമ്പനികളുടെയും സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് നടത്തി. ഈ വര്‍ഷം ജനുവരി 31ന് 901 കോടി രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവിനെ കമ്പനി കോടതിയില്‍ ചോദ്യം ചെയ്യുകയും കോടതി അത് റദ്ദാക്കുകയും ചെയ്തു.

ഈ സംഭവവികാസങ്ങള്‍ കണക്കിലെടുത്താണ് മദ്രാസ് ഹൈക്കോടതി കടുത്ത നിരീക്ഷണം നടത്തിയത്.

facebook twitter