കനത്ത മഴയെ തുടർന്ന് ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ യാത്ര തടസ്സപ്പെട്ടു. ഹെലികോപ്റ്റർ ഇറക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഉപരാഷ്ട്രപതി കൊച്ചിയിലേക്ക് മടങ്ങി. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി എത്തിയതായിരുന്നു ഉപരാഷ്ട്രപതി.
രാവിലെ 9 നും 9:30 നും ഇടയിലാണ് ഉപരാഷ്ട്രപതിയുടെ ദർശനം നിശ്ചയിച്ചിരുന്നത്. ക്ഷേത്ര പരിസരത്ത് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ മുന്നൊരുക്കത്തിന്‍റെ ഭാഗമായി രാവിലെ 8 മണി മുതൽ 10 വരെ വിവാഹം, ചോറൂണ്, ക്ഷേത്ര ദർശനം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
കൂടാതെ തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകൾ തുറക്കാൻ പാടില്ലെന്നും അറിയിപ്പുണ്ടായിരുന്നു. രണ്ടു ദിവസത്തെ സന്ദർശനത്തിനായിട്ടാണ് ഉപോരാഷ്ട്രപതി കേരളത്തിലെത്തിയത്.
ഉപരാഷ്ട്രപതി ഇന്നലെയാണ് കൊച്ചിയിലെത്തിയത്. കൊച്ചി വിമാനത്താവളത്തിൽ എത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് നൽകിയത്.കാലാവസ്ഥ അനുകൂലമായാൽ തിരിച്ചുവന്നേക്കും. കൊച്ചിയിലെ പരിപാടികൾക്ക് ശേഷം ഗുരുവായൂർ എത്തുമെന്നാണ് വിവരം