+

ട്രംപ് ഭരണകൂടം ചുമത്തിയ ഉയര്‍ന്ന ഇറക്കുമതി തീരുവ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ദോഷകരമാകും ; മുന്‍ യുഎസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

ഉക്രെയ്‌നില്‍ വെടിനിര്‍ത്തലുണ്ടാക്കാന്‍ ട്രംപ് നടത്തിയ ശ്രമത്തിന്റെ പേരില്‍ ദുരിതമനുഭവിച്ചത് ഇന്ത്യ മാത്രമാണ്', എന്നും ബോള്‍ട്ടണ്‍ പറഞ്ഞു.

ഇന്ത്യക്കെതിരെ ഡോണള്‍ഡ് ട്രംപ് ഭരണകൂടം ചുമത്തിയ ഉയര്‍ന്ന ഇറക്കുമതി തീരുവ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ദോഷകരമാകുമെന്ന് മുന്‍ യുഎസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഇത് ഒരു തെറ്റായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഉക്രെയ്‌നിലെ യുദ്ധം നീട്ടിക്കൊണ്ടുപോകാന്‍ സഹായിക്കുന്നുവെന്ന് ആരോപിച്ചാണ് ട്രംപ് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയത്.

റഷ്യയില്‍ നിന്ന് വലിയ അളവില്‍ എണ്ണ വാങ്ങി വലിയ ലാഭത്തില്‍ ഇന്ത്യ അത് തുറന്ന വിപണിയില്‍ വില്‍ക്കുന്നുവെന്നും ഉക്രെയ്‌നില്‍ എത്രപേര്‍ മരിക്കുന്നു എന്നതിനെക്കുറിച്ച് ഇന്ത്യക്ക് ഒരു ചിന്തയുമില്ലെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പേജില്‍ കുറിച്ചിരുന്നു. എന്നാല്‍ ഇന്ത്യയെപ്പോലെ ചൈനയും റഷ്യന്‍ എണ്ണ വാങ്ങുന്നുണ്ടെങ്കിലും അവര്‍ക്കെതിരെ ട്രംപ് തീരുവ ചുമത്തിയിട്ടില്ലെന്ന് ബോള്‍ട്ടണ്‍ ചൂണ്ടിക്കാട്ടി. 'ഉക്രെയ്‌നില്‍ വെടിനിര്‍ത്തലുണ്ടാക്കാന്‍ ട്രംപ് നടത്തിയ ശ്രമത്തിന്റെ പേരില്‍ ദുരിതമനുഭവിച്ചത് ഇന്ത്യ മാത്രമാണ്', എന്നും ബോള്‍ട്ടണ്‍ പറഞ്ഞു.

നിലവില്‍ ഇന്ത്യക്കെതിരെ ചുമത്തിയ തീരുവ കാരണമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമയമെടുക്കുമെന്നും, കഴിഞ്ഞ 30 ദിവസത്തിനിടയില്‍ വൈറ്റ് ഹൗസ് ഇന്ത്യയോട് ചെയ്തതുപോലെയുള്ള ഒരു വലിയ തെറ്റ് വീണ്ടും സംഭവിച്ചാല്‍ വിശ്വാസം വീണ്ടെടുക്കാന്‍ വളരെ സമയമെടുക്കുമെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ബോള്‍ട്ടണ്‍ വ്യക്തമാക്കി.

facebook twitter