+

ഉദയംപേരൂരില്‍ പാസ്റ്റര്‍മാര്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ പരിപാടിയില്‍ പാകിസ്ഥാന്‍ പതാക ഉപയോഗിച്ചു ; കേസെടുത്ത് പൊലീസ്

സകല രാജ്യങ്ങള്‍ക്കും സമാധാനവും ക്ഷേമവും നേര്‍ന്ന് കൊടികളില്‍ തൊട്ടുള്ള പ്രാര്‍ഥനയാണ് ഈ കാണുന്നത്

ഉദയംപേരൂരില്‍ പാസ്റ്റര്‍മാര്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ പരിപാടിയില്‍ പാകിസ്ഥാന്‍ പതാക ഉപയോഗിച്ചതിന് പൊലീസ് കേസ്. രാജ്യങ്ങളുടെ ക്ഷേമത്തിനായി നടത്തിയ പ്രാര്‍ഥനകള്‍ക്കിടെ പാകിസ്ഥാന്റെ പതാകയും ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടി ബിജെപി ജില്ലാ സെക്രട്ടറി നല്‍കിയ പരാതിയിലാണ് കേസ്. എന്നാല്‍ യാതൊരു ദുരുദ്ദ്വേശവുമില്ലെന്നും കഴിഞ്ഞ ഒന്നര വര്‍ഷമായി സകല രാജ്യങ്ങള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ 20 രാജ്യങ്ങളുടെ പതാക ഉപയോഗിക്കാറുണ്ടെന്നും അതിലൊന്ന് മാത്രമാണ് പാകിസ്ഥാന്റെതെന്നുമാണ് സംഘാടകരുടെ മൊഴി.

സകല രാജ്യങ്ങള്‍ക്കും സമാധാനവും ക്ഷേമവും നേര്‍ന്ന് കൊടികളില്‍ തൊട്ടുള്ള പ്രാര്‍ഥനയാണ് ഈ കാണുന്നത്. വിവിധ പ്രൊട്ടസ്റ്റന്റ് സഭകളിലെ പാസ്റ്റര്‍മാര്‍ ഉദയംപേരൂര്‍ ജീസസ് ജനറേഷന്‍ ഓഡിറ്റോറി ഒരുമിച്ചായിരുന്നു പ്രാര്‍ഥന. വിവിധ രാജ്യങ്ങളുടെ കൊടികള്‍ ഇതുപോലെ നിരത്തിച്ചായിരുന്നു പരിപാടി. അതിലൊന്ന് പാക്കിസ്ഥാന്റെതായിരുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രാര്‍ഥനയുടെയും കൊടികളുടെയും ദൃശ്യം കണ്ട് ബിജെപി നേതാവ് ശ്രീക്കുട്ടനാണ് പൊലീസിന് പരാതി നല്‍കിയത്. സ്ഥലത്തെത്തിയ പൊലീസ് പാസ്റ്ററും, സംഘാടകനും, ഓഡിറ്റോറിയത്തിന്റെ ഉടമയുമെല്ലാമായ ദീപു ജേക്കബിനെതിരെ കേസെടുത്തു. പാക്കിസ്ഥാന്‍ കൊടിയും കണ്ടുകെട്ടി കൊണ്ടുപോയി.

ചൈനയില്‍ നിന്നാണ് ദീപു പതാക വാങ്ങിയത്. മതസ്പര്‍ദ്ധയ്ക്കും കലാപാഹ്വാനത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ പതാകയോട് സംഘാടകര്‍ അനാദരവ് കാണിച്ചെന്നും ആരോപണമുണ്ട്. പരിപാടിക്ക് ശേഷം ഇന്ത്യന്‍ പതാക ശുചിമുറിയുടെ പരിസരത്തേക്ക് കൂട്ടിയിട്ടെന്നും ബിജെപി നേതാവിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു

facebook twitter