
കൊച്ചി: സംസ്ഥാനത്ത് അടുത്തിടെ കൈക്കൂലി കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിടിയിലാകുന്ന സംഭവം വര്‍ദ്ധിച്ചിട്ടുണ്ട്. കൈക്കൂലിയില്‍ വിജിലന്‍സിനോട് പരാതിപ്പെടുന്നവരുടെ എണ്ണം കൂടിയതും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വര്‍ദ്ധിച്ചതുമാണ് കാരണം. എന്നാല്‍, ഭൂരിഭാഗം കേസുകളിലും ശിക്ഷാ നടപടികള്‍ സസ്‌പെന്‍ഷനില്‍ മാത്രം ഒതുങ്ങുകയാണെന്നതാണ് യാഥാര്‍ത്ഥ്യം.
2014 മുതല്‍ 2024 വരെയുള്ള 10 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ വിജിലന്‍സ് ആന്റ് ആന്റി-കറപ്ഷന്‍ ബ്യൂറോ 298 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ ശിക്ഷിക്കപ്പെട്ടവരാകട്ടെ 8 പേര്‍ മാത്രം. പല കേസുകളും കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ പിടിയിലായത് കോട്ടയം ജില്ലയില്‍ നിന്നാണ് (45 പേര്‍), തൊട്ടുപിന്നാലെ തിരുവനന്തപുരം (33 പേര്‍). ഇതേ കാലയളവില്‍, അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് 184 ഉദ്യോഗസ്ഥരും വിജിലന്‍സിന്റെ പിടിയിലായി, എറണാകുളം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ (71 പേര്‍) ഈ വിഭാഗത്തില്‍ പെട്ടത്.
2022ല്‍ 47 കൈക്കൂലി കേസുകളില്‍ 56 ഉദ്യോഗസ്ഥര്‍ പിടിയിലായി. വിജിലന്‍സ് 1715 സര്‍പ്രൈസ് റെയ്ഡുകള്‍ നടത്തി, പ്രധാനമായും റവന്യൂ, ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ്, ഹെല്‍ത്ത്, രജിസ്‌ട്രേഷന്‍ വകുപ്പുകളിലാണ് റെയ്ഡ് നടത്തിയത്. 2023ല്‍ 39 ഉദ്യോഗസ്ഥര്‍ കൈക്കൂലി കേസില്‍ പിടിയിലായി.
2014-2024 കാലയളവില്‍, കൈക്കൂലി കേസുകളില്‍ 8 പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത് എന്നത് അഴിമതി കേസുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് പിടിവള്ളിയാകുന്നു. പാലക്കാട് ഒരു വെറ്ററിനറി ഡോക്ടര്‍, ഇന്‍ഷുറന്‍സ് ക്ലെയിമിനായി മൃഗങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ 1000 രൂപ വീതം കൈക്കൂലി ആവശ്യപ്പെട്ട 2011ലെ കേസില്‍, 2024-ല്‍ ഒരു വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു.
പല പരാതിക്കാരും നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ താത്പര്യപ്പെടാത്തതാണ് ശിക്ഷാ നടപടികള്‍ കുറയാന്‍ കാരണം. പരാതിക്കാരെ സ്വാധീനിച്ചും മറ്റും കേസ് തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നു.
നിയമനടപടികളുടെ കാലതാമസവും പരാതിക്കാരെ മടുപ്പിക്കുന്നു. വിജിലന്‍സ് കോടതികളില്‍ കേസുകള്‍ വളരെ സാവധാനത്തിലാണ് മുന്നോട്ടുപോകുന്നത്. 2021-2024 കാലയളവില്‍ 134 ഉദ്യോഗസ്ഥര്‍ കൈക്കൂലി കേസില്‍ പിടിയിലായെങ്കിലും, ഒരു വര്‍ഷത്തിനുള്ളില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു.
കേരളത്തില്‍ കൈക്കൂലി കേസുകളില്‍ വിജിലന്‍സ് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, കുറഞ്ഞ ശിക്ഷാ നിരക്കും നിയമനടപടികളുടെ കാലതാമസവും അഴിമതി നിര്‍മാര്‍ജനത്തിനുള്ള ശ്രമങ്ങളെ പരിമിതപ്പെടുത്തുന്നു. കൂടുതല്‍ കര്‍ശനമായ നടപടികളും വേഗത്തിലുള്ള കോടതി നടപടികളും ഉണ്ടായെങ്കില്‍ മാത്രമേ സാധാരണക്കാര്‍ക്ക് നീതി ലഭ്യമാവുകയുള്ളൂ.