+

കൂട്ടുകാര്‍ക്കൊപ്പം ആളില്ലാത്ത ഫ്‌ളാറ്റില്‍ പാര്‍ട്ടി ആഘോഷത്തിനെത്തിയ യുവതി റീല്‍സ് എടുക്കവേ 13ാം നിലയില്‍ നിന്ന് വീണു മരിച്ചു

ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്തു വരികയായിരുന്നു നന്ദിനി

കൂട്ടുകാര്‍ക്കൊപ്പം പാര്‍ട്ടി ആഘോഷത്തിനെത്തിയ യുവതി നിര്‍മാണത്തിലിരുന്ന കെട്ടിടത്തിനു മുകളില്‍നിന്നു വീണ് മരിച്ചു. ആന്ധ്രാപ്രദേശ് ചിറ്റൂര്‍ സ്വദേശിനിയായ 20 വയസുകാരി നന്ദിനിയാണ് മരിച്ചത്. റായസാന്ദ്രയ്ക്കടുത്തുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്തു വരികയായിരുന്നു നന്ദിനി. തെക്കന്‍ ബെംഗളൂരുവിലെ രായസാന്ദ്രയില്‍ പേയിങ് ഗസ്റ്റായി താമസച്ചിരുന്ന യുവതി സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടി ആഘോഷിക്കാനെനെത്തിയപ്പോഴാണ് ദാരുണമായ മരണം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബെംഗളൂരു പരപ്പന അഗ്രഹാര സ്റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് രായസാന്ദ്രയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് നന്ദിനി എത്തിയത്. നന്ദിനിക്കൊപ്പം ഒരു വനിതാ സുഹൃത്തും രണ്ട് ആണ്‍സുഹൃത്തുക്കളും ഉണ്ടായിരുന്നു. പാര്‍ട്ടി ആഘോഷത്തിനിടെ റീല്‍സ് എടുക്കുന്നതിനായാണ് നന്ദിനി കെട്ടിടത്തിന്റെ പതിമൂന്നാം നിലയിലേക്ക് കയറിയതെന്നാണ് പുറത്ത് വരുന്ന വിവരം. 10 വര്‍ഷമായി നിര്‍മാണം മുടങ്ങിക്കിടക്കുന്ന കെട്ടിടത്തില്‍ സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല.

റീല്‍സ് എടുക്കുന്നതിനിടെ നന്ദിനി അബദ്ധത്തില്‍ കാല്‍ തെന്നി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ലിഫ്റ്റ് ഡക്ടറ്റിലേക്കാണ് യുവതി വീണത്. എന്നാല്‍ യുവതിയുടെ ഫോണില്‍നിന്ന് റീല്‍സ് എടുത്തതിന്റെ റെക്കോര്‍ഡിങ് ലഭിച്ചിട്ടില്ല. യുവതി അബദ്ധത്തില്‍ വീണു എന്നാണ് നിഗമനമെങ്കിലും പരപ്പന അഗ്രഹാര പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും യുവതിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരെ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

facebook twitter