തിരുവനന്തപുരം: കിടപ്പുരോഗിയായ വയോധികയുടെ രണ്ടരപ്പവന്റെ സ്വർണമാല മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരികൾ അറസ്റ്റിൽ. നെയ്യാർഡാം സച്ചു ഭവനിൽ സുനി (41), അതിയന്നൂർ പനയറത്തല സ്വദേശി മാളു (36) എന്നിവരെയാണ് പിടിയിലായത്. വെങ്ങാനൂർ സൈനു ഭവനിൽ ശാരദയുടെ (77) മാലയാണ് പ്രതികൾ കവർന്നത്. ജൂൺ നാലാം തീയതിയായിരുന്നു മോഷണം. കിടപ്പുരോഗിയായ ശാരദയുടെ പരിചരണാർഥമുള്ള ജോലിക്കു വേണ്ടി ഏർപ്പെടുത്തിയവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു.
പ്രതികളിൽ മാളുവാണ് മാല ഊരിയെടുത്തത്. തുടർന്ന് ഇരുവരും ചേർന്ന് ബാലരാമപുരത്തുളള സ്വർണപണയസ്ഥാപനത്തിൽ മാല പണയം വെച്ച് ഒരു ലക്ഷം രൂപവാങ്ങി. തുടർന്ന് പണവുമായി ബീമാപളളിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു. പണയം വെച്ച് കിട്ടിയ രൂപയിൽനിന്ന് വസ്ത്രങ്ങളും മൊബൈൽ ഫോണും വാങ്ങിയിരുന്നുവെന്നും പോലീസ് പറഞ്ഞു. മാല നഷ്ടപ്പെട്ടതിനും ജോലിക്കാരികളെ കാണാതായതിനെയും തുടർന്ന് സൈനു ഇവരെ ഫോണിൽ വിളിച്ചിരുന്നു. മടങ്ങിവരാമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇവർ വന്നില്ല. തുടർന്ന് സൈനു വിഴിഞ്ഞം പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു ജോലിക്കാർ പിടിയിലാകുന്നത്