തിരുവല്ല : അമിത വേഗത്തിൽ എത്തിയ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു. അപകടത്തിന് ഇടയാക്കിയ ബൈക്ക് യാത്രക്കാരൻ ബൈക്കുമായി കടന്നു. എം സി റോഡിൽ തിരുവല്ല ടി ബി ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരനായ തലവടി ആനപ്രമ്പാൽ തെക്ക് പുത്തൻപറമ്പിൽ വീട്ടിൽ പി.ജി രവീന്ദ്രന്റെ മകൻ പി.ആർ ദിനീഷ് (40 ) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 11 യോടെ ആയിരുന്നു സംഭവം. ഹോട്ടൽ അടച്ചശേഷം മുത്തൂർ ഭാഗത്തേക്ക് നടന്നു പോവുകയായിരുന്ന ദിനീഷിനെ എതിർ ദിശയിൽ നിന്നും എത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ ദിനീഷിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ശനിയാഴ്ച പുലർച്ചയോടെ മരണപ്പെട്ടു.
അപകടം കണ്ട് ഓടിയെത്തിയ സമീപ സ്ഥാപനത്തിലെ ജീവനക്കാരൻ അപകടത്തിന് ഇടയാക്കിയ ബൈക്കും യാത്രക്കാരനെയും തടഞ്ഞുവെക്കാൻ ശ്രമിച്ചെങ്കിലും കുതറിമാറി ഇയാൾ സംഭവ സ്ഥലത്തു നിന്നും കടക്കുകയായിരുന്നു. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു. മാതാവ് : മണി, സഹോദരി : ദീപ. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.