തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം ചാറ്റിലൂടെ പരിചയപ്പെട്ട ഒമ്പതാം ക്ലാസ്സുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ ചിറയിൻകീഴ് സ്വദേശിയായ സുജിത്തിന് (26) ആറ്റിങ്ങൽ അതിവേഗ സ്‌പെഷൽ കോടതി 30 വർഷം കഠിന തടവും 5.75 ലക്ഷം രൂപ പിഴയും വിധിച്ചു. പെൺകുട്ടിയുടെ മാതാവിന് ഉറക്കഗുളികകൾ നൽകി മയക്കിയ ശേഷമായിരുന്നു ഇയാൾ ലൈംഗികാതിക്രമം നടത്തിയത്.
പീഡനത്തിന് ശേഷം വിവാഹ വാഗ്ദാനം നൽകി വർക്കലയിലെ റിസോർട്ടിൽ കൊണ്ടുപോയും ഇയാൾ പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചു. വിദ്യാർത്ഥിനിയുടെ ഫോൺ ബന്ധുക്കൾ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ബന്ധുക്കൾ ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പിഴയായി ഈടാക്കുന്ന 5.75 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും, പിഴ നൽകിയില്ലെങ്കിൽ പ്രതി 23 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു.