
തിരുവനന്തപുരം : എൻ പ്രശാന്ത് ഐഎസ്എസിന്‍റെ സസ്പെൻഷൻ കാലാവധി നീട്ടി. ആറ് മാസത്തേക്ക് കൂടിയാണ് സസ്പെൻഷൻ നീട്ടിയത്. റിവ്യൂ കമ്മിറ്റിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞ നവംബറിലാണ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോക്ടർ എ ജയതിലകിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ അപകീർത്തികരമായ വിമർശനം നടത്തിയതിന്റെ പേരിൽ പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. ഇതേത്തുടർന്ന് അച്ചടക്ക നടപടിക്കും ചീഫ് സെക്രട്ടറി ശുപാർശ ചെയ്തിരുന്നു.
എന്നാൽ പ്രശാന്തിനെ നേരിട്ട് കേൾക്കുന്നതിന് വേണ്ടിയും പ്രശ്നങ്ങൾ എല്ലാം പറഞ്ഞ് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രിയുടെ നിർദേശം ഉണ്ടായിരുന്നതിനാൽ ചീഫ് സെക്രട്ടറി പ്രശാന്തിനെ ഹിയറിംഗിന് വിളിപ്പിച്ചിരുന്നു. കാര്യങ്ങൾ പരമാവധി പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും, ന്യായമായ പരിഹാരം മാത്രമാണ് പ്രതീക്ഷിക്കുന്നതെന്നും ഹിയറിംഗിന് ശേഷം എൻ പ്രശാന്ത് ഐഎഎസും പ്രതികരിച്ചിരുന്നതാണ്. എന്നാൽ ചീഫ് സെക്രട്ടറി നടത്തുന്ന ഓരോ ഹിയറിംഗിന് ശേഷവും ഹിയറിംഗിലെ വിവരങ്ങൾ പങ്ക് വെച്ചുകൊണ്ട് എൻ പ്രശാന്ത് ഫേസ്ബുക്കിൽ പോസ്റ്റുകളും പങ്കിടുമായിരുന്നു.