
കണ്ണൂർ :സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം. ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം. മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും ശാസ്ത്രീയമായ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ട്രോളിംഗ് നിരോധനം നടപ്പിലാക്കി വരുന്നത്.
2007 ലെ ഉപരിതല മത്സ്യബന്ധന നിയന്ത്രണ (സംരക്ഷണ) നിയമം നിലവിലുള്ളതിനാല്‍ സംസ്ഥാന തീരക്കടലിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്തുന്നതിന് തടസ്സമില്ല.ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷൻ വിതരണം നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
കണ്ണൂർ ഉൾപ്പെടെഎല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ നീണ്ടകര ഹാർബർ ട്രോളിങ് നിരോധന കാലഘട്ടത്തിൽ ഇൻബോർഡ് വള്ളങ്ങൾ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു. അത് ഈ വർഷവും തുടരുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. ട്രോളിങ് കാലം മത്സ്യ തൊഴിലാളികൾക്ക് വറുതിയുടെ ഇടവേളകൾകൂടിയാണ് 'ബോട്ടുകളുടെയും വള്ളങ്ങളുടെ അറ്റകുറ്റപ്പണി നടത്തിയും വല പുതുക്കി നെയ്തും ഉണക്കമത്സ്യം വിപണിയിലെത്തിച്ചുമാണ് കണ്ണൂർ മാപ്പിള ബേ തുറമുഖത്തില മത്സ്യ തൊഴിലാളികൾ ഉപജീവന മാർഗം തേടുന്നത്.