തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര പനച്ചമൂട്ടിൽ കാണാതായ 48കാരി കൊല്ലപ്പെട്ടെന്ന് പൊലീസ്. പനച്ചമൂട് സ്വദേശി പ്രിയവദയെയാണ് കൊന്നശേഷം വീടിന് സമീപം കുഴിച്ചുമൂടിയത്. കസ്റ്റഡിയിലുള്ള അയൽവാസിയായ വിനോദ് കുറ്റം സമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. വിനോദിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. വിനോദിൻറെ മൊഴിയുടെ അടിസ്ഥാനത്തിൽ കുഴിച്ചിട്ടെന്ന് പറയപ്പെടുന്ന സ്ഥലം പരിശോധനക്ക് വിധേയമാക്കും.
രണ്ടു ദിവസം മുമ്പാണ് പ്രിയവദയെ കാണാതായത്. നാട്ടുകാരാണ് പ്രിയവദയെ കാണാതായത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ വെള്ളറട പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അയൽവാസിയായ വിനോദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിലാണ് പ്രിയവദയെ കൊന്നശേഷം വീടിന് സമീപം കുഴിച്ചുമൂടിയതായി വിനോദ് മൊഴി നൽകിയത്.
കേസ് അന്വേഷണത്തിനിടെ കസ്റ്റഡിയിലുള്ള വിനോദിൻറെ മകളുടെ മൊഴിയാണ് നിർണായക വഴിത്തിരിവായത്. കട്ടിലിന് താഴെ ഒരു കൈകണ്ടുവെന്നാണ് കുട്ടി മൊഴിനൽകിയത്. തുടർന്നാണ് വിനോദിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നതും കുറ്റസമ്മത മൊഴി നൽകുന്നതും.