വാഷിംഗ്ടൺ: ടെഹ്റാനിൽ നിന്ന് ഉടനടി ആളുകൾ ഒഴിഞ്ഞുപോകണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ അമേരിക്കയുമായി ഒരു ആണവ കരാർ ഒപ്പിടേണ്ടതായിരുന്നുവെന്ന് ട്രംപ് ആവർത്തിക്കുകയും ചെയ്തു. ഇറാന് ഒരു ആണവായുധം ഉണ്ടാകാൻ പാടില്ല. താൻ ഇത് പലതവണ പറഞ്ഞിട്ടുള്ളതാണ്. ടെഹ്റാൻ ഉടനടി ഒഴിപ്പിക്കണമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ കുറിച്ചു.
ഇസ്രയേലുമായുള്ള നിലവിലെ സംഘർഷത്തിൽ ഇറാൻ വിജയിക്കില്ലെന്ന് ഡോണൾഡ് ട്രംപ്. വൈകുന്നതിനു മുമ്പ് ഇറാൻ ചർച്ചകളിലേക്ക് മടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു. കാനഡയിൽ നടന്നുകൊണ്ടിരിക്കുന്ന ജി 7 യോഗത്തിൽ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
”ഇറാൻ ഏതെങ്കിലും വിധത്തിലോ രൂപത്തിലോ നമ്മളെ ആക്രമിച്ചാൽ, അമേരിക്കൻ സായുധ സേനയുടെ മുഴുവൻ ശക്തിയും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ നിങ്ങളുടെ മേൽ പതിക്കും” ഇറാനു ട്രംപ് മുന്നറിയിപ്പ് നൽകി. ഇസ്രയേലുമായും ഇറാനുമായും ബന്ധപ്പെട്ട ജി 7 പ്രസ്താവനയിൽ ഒപ്പുവയ്ക്കാൻ ട്രംപ് ഉദ്ദേശിക്കുന്നില്ലെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, അമേരിക്കൻ പൗരന്മാർ ഇസ്രയേലിലേക്ക് യാത്ര ചെയ്യരുതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദേശം നൽകിയിട്ടുണ്ട്. ലെവൽ 4 മുന്നറിയിപ്പ് നിലവിൽ വന്നു. അമേരിക്കയിൽ നിന്ന് ഇസ്രയേലിലേക്കുള്ള സർവീസുകൾ എയർലൈനുകൾ നിർത്തലാക്കിയിട്ടുണ്ട്.