+

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തിന് പിന്നാലെ മിന്നല്‍ പ്രളയം; 2 പേര്‍ മരിച്ചു

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനത്തിന് പിന്നാലെ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ രണ്ടുപേര്‍ മരിച്ചു. കാന്‍ഗ്ര ജില്ലയില്‍ നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനത്തിന് പിന്നാലെ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ രണ്ടുപേര്‍ മരിച്ചു. കാന്‍ഗ്ര ജില്ലയില്‍ നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. പത്തുപേരെ കാണാതായി. കുളു ജില്ലയില്‍ 3 പേരെ കാണാതായെന്നാണ് റിപ്പോർട്ട്.ധര്‍മ്മശാലയ്ക്ക് സമീപമുളള ഇന്ദിര പ്രിയദര്‍ശിനി ജലവൈദ്യുത പദ്ധതിക്കായി ജോലി ചെയ്തിരുന്നവരെയാണ് കാണാതായ'തെന്ന് കാന്‍ഗ്ര ഡെപ്യൂട്ടി കമ്മീഷണര്‍ ഹേംരാജ് ബൈരവ പറഞ്ഞു.

അപകട സാധ്യതയുളള സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അടിയന്തര കോണ്‍ടാക്റ്റ് നമ്പറുകള്‍ നല്‍കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കുന്നിന്‍ ചെരുവുകളിലേക്കും ജലാശയങ്ങളിലേക്കുമുളള അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്.

കുളു ജില്ലയിലെ ബഞ്ചാര്‍, ഗഡ്‌സ, മണികരണ്‍, സൈഞ്ച് എന്നിവിടങ്ങളിലായി നാല് മേഘവിസ്‌ഫോടനങ്ങളാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കുളുവിലെ ബഞ്ചാര്‍ സബ് ഡിവിഷനിലെ സൈഞ്ച് താഴ്‌വരയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മൂന്നുപേരെയാണ് കാണാതായത്. 

facebook twitter