ജമ്മു കശ്മീരില്‍ മണ്ണിടിച്ചില്‍, രണ്ട് മരണം, ആറ് പേര്‍ക്ക് പരിക്കേറ്റു

08:17 AM Aug 02, 2025 | Suchithra Sivadas

 ജമ്മു കശ്മീരില്‍ മണ്ണിടിഞ്ഞ് രണ്ട് മരണം. റിയാസി ജില്ലയിലെ ധര്‍മാരിയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് രജീന്ദര്‍ സിങ് റാണയും മകനുമാണ് മരിച്ചത്. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രജീന്ദര്‍ സിങ് റാണയും കുടുംബവും സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് കല്ലുകള്‍ പതിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം.

ധര്‍മ്മാരിയില്‍ നിന്ന് പട്യാനിലേക്ക് കുടുംബവുമായി പോകുകയായിരുന്നു. സലൂഖ് ഇഖ്തര്‍ നല്ല എന്ന പ്രദേശത്ത് വെച്ചാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. തുടര്‍ന്ന് വലിയ പാറക്കല്ലുകള്‍ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. രജീന്ദര്‍ സിങ് റാണയും മകനും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഗുരുതരമായി പരിക്കേറ്റവരെ റിയാസിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി